നീരജിനെപോലും നിഷ്പ്രഭനാക്കി സച്ചിന്‍ യാദവ്, മെഡല്‍ നഷ്ടമായത് 40 സെന്‍റി മീറ്റര്‍ വ്യത്യാസത്തില്‍

Published : Sep 18, 2025, 06:55 PM IST
Sachin Yadav in World Athletics Championships 2025

Synopsis

ടോക്കിയോയില്‍ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍, നീരജ് ചോപ്രയെ പോലും പിന്നിലാക്കി 25കാരനായ സച്ചിന്‍ യാദവ്. 86.27 മീറ്റര്‍ ദൂരം എറിഞ്ഞ സച്ചിന് വെറും 40 സെന്‍റിമീറ്റര്‍ വ്യത്യാസത്തിലാണ് വെങ്കല മെഡല്‍ നഷ്ടമായത്.

ടോക്കിയോ: ലോക അത്‌ല്റ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ മുഴുവന്‍ നീരജ് ചോപ്രയിലായിരുന്നു. എന്നാല്‍ ടോക്കിയോയില്‍ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ നീരജിനെപ്പോലും നിഷ്പ്രഭനാക്കിയത് ഇന്ത്യയുടെ മറ്റൊരു താരമായിരുന്നു. 25കാരന്‍ സച്ചിന്‍ യാദവ്. തന്‍റെ മികച്ച ഫോമിന് അടുത്തെങ്ങാനും എത്താനാവാതെ നീരജ് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ 86.27 മീറ്റര്‍ ദൂരം എറിഞ്ഞ 25കാരന്‍ സച്ചിവ്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഞെട്ടിച്ചു. 86.67 ദൂരം താണ്ടിയ അമേരിക്കയുടെ കര്‍ട്ടിസ് മൂന്നാമത് ഫിനിഷ് ചെയ്തപ്പോള്‍ വെറും 40 സെന്‍റി മീറ്റര്‍ വ്യത്യാസത്തിലാണ് സച്ചിന്‍ യാദവിന് പോഡിയം ഫിനിഷ് നഷ്ടമായത്.

നീരജും നിലിവിലെ ഒളിംപിക് ചാംപ്യൻ പാകിസ്ഥാന്‍റെ അര്‍ഷാദ് നദീമും താളം കണ്ടെത്താന്‍ പാടുപെട്ട ലോകവേദിയിലാണ് സച്ചിന്‍ യാദവ് കരുത്തുകാട്ടിയത്. 86.27 മീറ്റര്‍ ദൂരം പിന്നിട്ട തന്‍റെ ആദ്യ ത്രോയിലൂടെ തന്നെ സച്ചിന്‍ നീരജിനെയും അര്‍ഷാദിനെയും നിഷ്പ്രഭനാക്കിയിരുന്നു. ഈ വര്‍ഷം നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡല്‍ നേട്ടം വെറുതെയല്ലെന്ന് തെളിയിക്കുന്നകായിരുന്നു ടോക്കിയോയിലെ നീരജിന്‍റെ നേട്ടം. ടോക്കിയോയില്‍ 86.27 മീറ്റര്‍ ദൂരം ആദ്യ ശ്രമത്തില്‍ തന്നെ താണ്ടി രണ്ടാം സ്ഥാനത്തെത്തിയ സച്ചിന്‍റെ രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ 85.71 ദൂരം മാത്രമെ സച്ചിന് തണ്ടാനായുള്ളു. ഇതോടെ നാലാം സ്ഥാനത്തേക്ക് വീണെങ്കിലും ആദ്യ ത്രോയിലെ മികച്ച ദൂരത്തിന്‍റെ ബലത്തില്‍ പിന്നീട് താഴേക്ക് പോയില്ല.

84.90 മീറ്റര്‍, 85.96 മീറ്റര്‍, 80.95 മീറ്റര്‍ എന്നിങ്ങനെയായിരുന്നു സച്ചിന്‍റെ അടുത്ത മൂന്ന് ശ്രമങ്ങളിലെ ത്രോ. വെങ്കല മെഡല്‍ നേടിയ അമേരിക്കയുടെ കര്‍ട്ടിസ് തോംപ്സണ്‍ സച്ചിനെക്കാള്‍ 40 സെന്‍റി മീറ്റര്‍ ദൂരം മാത്രമാണ് അധികമായി താണ്ടിയത്. യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 84.50 മീറ്റര്‍ അനാായസം മറികടന്നാണ് സച്ചിനും നീരജും ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ തന്‍റെ ആറ് ശ്രമങ്ങളില്‍ ഒന്നില്‍ പോലും 85 മീറ്റര്‍ പിന്നിടുന്നതില്‍ നീരജ് പരാജയപ്പെട്ടപ്പോള്‍ തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ 86 മീറ്റര്‍ പിന്നിട്ട് സച്ചിന്‍ അമ്പരപ്പിച്ചു.

 

ഒടുവില്‍ 2012ലെ ഒളിംപിക് ചാമ്പ്യൻ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോം വാല്‍ക്കോട്ട് സീസണിലെ മികച്ച ത്രോയുമായി(88.16 മീറ്റര്‍) സ്വര്‍ണവും 87.38 മീറ്റര്‍ ദൂരം താണ്ടിയ ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് വെള്ളിയും 86.67 മീറ്റര്‍ ദൂരം പിന്നിട്ട അമേരിക്കയുടെ കര്‍ട്ടിസ് തോംപ്സണ്‍ വെങ്കലവും നേടിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായെങ്കിലും നാലാം സ്ഥാനത്ത് സച്ചിന്‍റെ പേരുണ്ടായിരുന്നു. നീരജ് എട്ടാമതും അർഷാദ് നദീം പത്താമതുമാണ് ഫിനിഷ് ചെയ്തത്.

ആരാണ് സച്ചിന്‍ യാദവ്

1999ല്‍ ഉത്തര്‍പ്രദേശിലെ കേക്രയില്‍ ജനിച്ച സച്ചിന്‍ യാദവ് പേര് സൂചിപ്പിക്കുന്നതുപോലെ അത്ലറ്റിക്സിലോ ജാവലിനിലോ അല്ല കരിയര്‍ തുടങ്ങിയത്. അത് ക്രിക്കറ്റിലായിരുന്നു. കൗമാരകാലത്ത് വളര്‍ന്നുവരുന്ന പേസറായി അറിയപ്പെട്ട സച്ചിന്‍ 19-ാം വയസിലാണ് ജാവലിന്‍ കൈയിലെടുക്കുന്നത്. പിന്നീടുള്ള ആറ് വര്‍ഷം തന്‍റെ റാങ്ക് പടിപടിയായി മെച്ചപ്പെടുത്തി മുന്നേറിയ ഈ ആറടി അഞ്ചിഞ്ചുകാരന്‍ ഇപ്പോള്‍ നീരജിനുശേഷം ലോക കായിക വേദിയില്‍ ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയര്‍ത്തിയിരിക്കുന്നു. 2024ല്‍ ബെംഗളൂരുവില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് സച്ചിന്‍ ആദ്യമായി 80 മീറ്റര്‍ ദൂരം ആദ്യമായി പിന്നിടുന്നത്. 

കൊച്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 83.86 മീറ്റര്‍ എറിഞ്ഞ് ചാമ്പ്യനായ സച്ചിന്‍ ഡെറാഡൂണില്‍ നടന്ന ദേശീയ ഗെയിംസില്‍ 84.39 മീറ്റര്‍ ദൂരം താണ്ടി ചാമ്പ്യനായി. 2025ല്‍ ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ മത്സരിച്ച് 85.16 മീറ്റര്‍ താണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയതാണ് സച്ചിന്‍റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. ഇതോടെ 85 മീറ്റര്‍ ദൂരം പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാവാനും സച്ചിനായി. ഇന്ന് ടോക്കിയോയിലെറിഞ്ഞ 85.27 മീറ്റര്‍ സച്ചിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരമാണ്. ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ നീരജിനൊപ്പം ഇന്ത്യക്ക് ജാവലിനിലെ മെഡല്‍ പ്രതീക്ഷയായി ഉയരുകയാണ് സച്ചിനിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം