World Athletics Championships 2022 : ലോക അത്‍ലറ്റിക്‌സിലെ വേഗരാജാവ് ആരാവും; നാല് താരങ്ങളുമായി അമേരിക്ക

By Jomit JoseFirst Published Jul 15, 2022, 12:47 PM IST
Highlights

സ്വന്തം നാട്ടിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ നാല് താരങ്ങളെയാണ് അമേരിക്ക അണിനിരത്തുന്നത്. 

ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്(World Athletics Championships 2022 ) അമേരിക്കയിലെ ഒറിഗോണില്‍(Oregon22) അരങ്ങുണരുമ്പോൾ ആരായിരിക്കും പുതിയ വേഗരാജാവ് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം. നാളെയാണ് നൂറ് മീറ്റർ ഫൈനൽ. 

ഉസൈൻ ബോൾട്ട് ട്രാക്കിലുണ്ടായിരുന്നപ്പോൾ അതിവേഗക്കാരൻ ആരായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. 2009ലെ ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ട് കുറിച്ച 9.58 സെക്കൻഡിന്‍റെ ലോക റെക്കോർഡ് ഇപ്പോഴും സുരക്ഷിതം. ബോൾട്ട് ട്രാക്ക് വിട്ടതോടെ 100 മീറ്ററിലെ ചാമ്പ്യനെ പ്രവചിക്കുക എളുപ്പമല്ല. ടോക്കിയോ ഒളിംപിക്‌സിൽ എല്ലാവരെയും അമ്പരപ്പിച്ച് സ്വർണത്തിലേക്ക് ഓടിയെത്തിയത് ഇറ്റലിക്കാരൻ മാർസൽ ജേക്കബ്‌സായിരുന്നു.

ഇതിന് ശേഷം ഇറ്റാലിയൻ സ്പ്രിന്‍റര്‍ക്ക് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തം നാട്ടിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ നാല് താരങ്ങളെയാണ് അമേരിക്ക അണിനിരത്തുന്നത്. ഫ്രഡ് കെര്‍ലി, ട്രെയ്‍വോണ്‍ ബ്രോമെല്‍, റോണി ബെക്കര്‍, ക്രിസ്റ്റിയന്‍ കോള്‍മാന്‍ എന്നിവർ. വെല്ലുവിളിയുമായി കാനഡയുടെ ആന്ദ്രെ ഡി ഗ്രാസും അകാനി സിംബൈനെയുമുണ്ട്. സീസണിൽ ഏറ്റവും മികച്ച സമയം കുറിച്ചിരിക്കുന്നത് ഫ്രഡ് കെര്‍ലിയാണ്. ജൂണില്‍ ഇതേ വേദിയില്‍ 9.76 സെക്കൻഡ്. കെര്‍ലിയുടെ കരിയറിലെ മികച്ച പ്രകടനവും ഇതുതന്നെ. 

ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി ലോകമീറ്റിൽ സ്വർണമാക്കുകയാണ് കെർലിയുടെ ലക്ഷ്യം. സീസണിലെ മികച്ച രണ്ടാമത്തെ സമയത്തിനുടമ ട്രെയ്‌വണ്‍ ബ്രോമലാണ്. 9.81 സെക്കന്‍ഡ്. കെനിയയുടെ ഫെര്‍ഡിനന്‍ഡ് ഒമന്‍യാലയാണ് സീസണിൽ മികച്ച മൂന്നാമത്തെ സമയം കുറിച്ചിരിക്കുന്നത്. 9.85 സെക്കന്‍ഡിൽ ഫിനിഷ് ചെയ്തെ കെനിയൻ താരത്തിന് ഇത്തവണ വിസ പ്രശ്നം കാരണം അമേരിക്കയിൽ എത്താനായിട്ടില്ല. 

World Athletics Championships 2022 : ലോക അത്‌ലറ്റിക്‌സ് ഇന്നുമുതല്‍; പ്രതീക്ഷയോടെ ഇന്ത്യ, കാണാന്‍ ഈ വഴികള്‍

click me!