സ്ത്രീകൾ അവകാശങ്ങൾക്കായി പോരാടണം: സുഹാസിനി മണിരത്നം

Published : Jan 30, 2026, 10:25 AM IST
Suhasini Maniratnam

Synopsis

“ധൈര്യം കൈവിടരുത്, സ്വന്തം ഇടങ്ങൾക്കായി പോരാടണം. അധികാരത്തിന് നേരെ എതിർദിശയിലിരുന്ന് സംസാരിക്കാൻ ശീലിക്കണം.”

സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടണമെന്നും അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ ഭയമില്ലാതെ സംസാരിക്കാൻ ആർജ്ജവം കാണിക്കണമെന്നും ചലച്ചിത്ര താരം സുഹാസിനി മണിരത്നം. കൊച്ചി ജെയിൻ സർവകലാശാലയിൽ സംഘടിപ്പിച്ച 'സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അവർ.

"ധൈര്യം കൈവിടരുത്, സ്വന്തം ഇടങ്ങൾക്കായി പോരാടണം. അധികാരത്തിന് നേരെ എതിർദിശയിലിരുന്ന് സംസാരിക്കാൻ ശീലിക്കണം. ചെറുപ്പത്തിൽ എനിക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യമാണിത്."- സുഹാസിനി പറഞ്ഞു. സ്ത്രീകൾ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ചെറിയ പട്ടണത്തിൽ വളർന്ന തനിക്ക് ആധിപത്യമല്ല, മറിച്ച് മാന്യമായി ജീവിക്കാനുള്ള അന്തസ്സാണ് വലുതെന്ന് ബോധ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ആദ്യ വനിതാ സിനിമാറ്റോഗ്രാഫർ എന്ന നിലയിലുള്ള തന്റെ കരിയറിലെ വെല്ലുവിളികളും അവർ പങ്കുവെച്ചു. പതിനേഴാം വയസ്സിൽ ചലച്ചിത്ര രംഗത്തെത്തുമ്പോൾ സെറ്റുകളിൽ നൂറുകണക്കിന് പുരുഷന്മാർക്കിടയിൽ ഏക സ്ത്രീ താനായിരുന്നു. ആ സാഹചര്യം തന്നെ കൂടുതൽ അച്ചടക്കമുള്ളവളും ആത്മവിശ്വാസമുള്ളവളുമാക്കി മാറ്റി. ഇരുവർ സിനിമയുടെ സംഭാഷണ രചനയെക്കുറിച്ച് പരാമർശിക്കവെ, സംഭാഷണങ്ങൾ വെറും വാക്കുകളല്ലെന്നും അവ നിരീക്ഷണത്തിൽ നിന്നും സഹാനുഭൂതിയിൽ നിന്നും ഉണ്ടാവേണ്ടതാണെന്നും സുഹാസിനി വ്യക്തമാക്കി.

കുടുംബബന്ധങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും സുഹാസിനി ആശങ്ക പ്രകടിപ്പിച്ചു. സ്ക്രീനുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കേണ്ട സമയം അതിക്രമിച്ചു. ഭാവി പലപ്പോഴും രൂപപ്പെടുന്നത് നമ്മുടെ ഡൈനിംഗ് ടേബിളുകളിൽ നിന്നാണ്. അവിടെ ആശയവിനിമയം നടക്കണമെന്നും അവർ പറഞ്ഞു. ശാസ്ത്രം പുരോഗമിക്കുന്നതിനൊപ്പം സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യ പദവി ലഭിക്കും. എന്നാൽ പുരോഗതിക്കൊപ്പം കാരുണ്യവും പരസ്പര സ്നേഹവും കാത്തുസൂക്ഷിക്കാൻ മനുഷ്യസമൂഹം തയ്യാറാകണമെന്നും സുഹാസിനി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ദുരന്തങ്ങളെ അതിജീവനത്തിന്റെയും വികസനത്തിന്റെയും അവസരങ്ങളാക്കി മാറ്റണം: മുരളി തുമ്മാരുകുടി
മികച്ച അധ്യാപകരെ ആദരിക്കാൻ അമൃത വിശ്വവിദ്യാപീഠം - ഏഷ്യാനെറ്റ്‌ ന്യൂസ്‌ വിദ്യാരത്ന ടീച്ചേർസ് അവാർഡ്