
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടത്തിന്‍റെ ആഘാതത്തിൽ ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഉച്ചത്തിലുള്ള ശബ്ദവും കെട്ടിടത്തിന്‍റെ തകർച്ചയും പ്രദേശത്ത് വൻതോതിൽ ഭീതി പരത്തി.
ഞായറാഴ്ച പുലർച്ചെയായിരുന്നു ശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആകാശം പൊട്ടിവീഴുന്നതുപോലത്തെ ഘോര ശബ്ദമായിരുന്നെന്നും അവര്‍ വി വരിച്ചു. തീയാളുന്ന വെളിച്ചവും പുകയും പ്രദേശത്തെ മൂടി. സ്ഫോടനത്തിന്‍റെയും തകർന്ന കെട്ടിടത്തിന്‍റെയും ഫോട്ടോകളും വീഡിയോകളും വളരെ വേഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടിരിക്കുന്ന ഭാഗത്തോട് ചേർന്ന് വലിയൊരു ഏരിയയിൽ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ ചിതറിത്തെറിച്ചിട്ടുണ്ട്. അവ വന്ന് പതിച്ചാണ് ദൂരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് പോലും കേടുകൾ സംഭവിച്ചത്. വിവരമറിഞ്ഞയുടൻ കിഴക്കൻ പ്രവിശ്യ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
13 പേരെയാണ് പരിക്കേറ്റതായി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നും അവരെ ഉടൻ റെഡ് ക്രസൻറ് ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ചെന്നും സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക ടാങ്ക് പൊട്ടിതെറിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam