ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങള്‍; ദുബായില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

By Web TeamFirst Published Apr 24, 2020, 10:32 PM IST
Highlights

ദുബായില്‍ ജോലിചെയ്യുകയായിരുന്ന തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസമടക്കം എട്ടുപേര്‍ ഇന്ന് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.  525 പേര്‍ക്ക് പുതിയതായി വൈറസ് സ്ഥിരീകരിച്ചു. 

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മലയാളികളടക്കം 14 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 38,000 കവിഞ്ഞു.  ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ദുബായില്‍ ജോലിചെയ്യുകയായിരുന്ന തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസമടക്കം എട്ടുപേര്‍ ഇന്ന് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.  525 പേര്‍ക്ക് പുതിയതായി വൈറസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ 24മണിക്കൂറിനിടെ 1172 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 127ആയി ഉയര്‍ന്നു. ഗള്‍ഫില്‍ ആകെ മരണം 234ആയി. 

അതേസമയം ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിമാനടിക്കറ്റ് റീ ഫണ്ട് മുഴുവന്‍ തുക തിരിച്ചു നല്‍കാന്‍ വിമാനകമ്പനികളോട് ആവശ്യപ്പെടും, കൊവിഡ് കാലത്ത് ബുക്ക് ചെയ്തവര്‍ക്ക് മാത്രം റീഫണ്ടെന്ന വ്യവസ്ഥമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്നും വിമാനകമ്പനികള്‍ തയ്യാറായില്ല. ഇതിനെതിരെ ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രതിഷേധം ശക്തമായി.

വൈറസ് വ്യാപനത്തിന്‍റെ പശ്ചാതലത്തില്‍ ദുബായിലേര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി. രാവിലെ 6 മുതല്‍ രാത്രി പത്തുമണിവരെ ദുബായില്‍ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഇനി പ്രത്യേക അനുമതി ആവശ്യമില്ല. റമദാന്‍ മാസത്തെ ജനങ്ങളുടെ ആവശ്യങ്ഹള്‍പരിഗണിച്ചാണ് ഇളവെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാത്രികാല നിയന്ത്രണങ്ങള്‍ തുടരുമെന്നും ദുബായി ആരോഗ്യവകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും പുറത്തിറക്കിയ  മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. 

click me!