
കുവൈത്ത് സിറ്റി: കുവൈത്തിലെ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 150 പ്രവാസികളെ ജൂലൈ മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍വൈസറി തസ്‍തികകളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. സഹകരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം തസ്‍തികകളില്‍ ജോലി ചെയ്യുന്നുണ്ട്.
സൂപ്പര്‍വൈസര്‍, സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്‍തികകളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിന് ആവശ്യമായ നടപടികള്‍ മുന്നോട്ടുപോകുന്നതെന്ന് പ്രാദേശിക ദിനപ്പത്രമായ അല്‍ ഖബസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ നടന്ന ബന്ധപ്പെട്ട വകുപ്പുകളില്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗത്തില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായിരുന്നു.
ഓരോ സഹകരണ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള അനുപാതം സന്തുലിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ സ്വീകരിച്ചുവരികയാണെന്നും സൂപ്പര്‍വൈസറി തസ്‍തികകള്‍ക്ക് ശേഷം മറ്റ് തസ്‍തികകളിലേക്കും സ്വദേശിവത്കരണം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ