യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികള്‍

By Web TeamFirst Published Aug 4, 2020, 12:14 AM IST
Highlights

യുഎഇയില്‍ കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതും നാട്ടില്‍ 28 ദിവസം കൊറന്‍റൈനില്‍ കഴിയേണ്ടിവരുന്നതുമാണ് പ്രവാസികളെ യാത്രയില്‍ നിന്നും പിന്തിരിയാന്‍പ്രേരിപ്പിക്കുന്നത്. 

ദുബായ്: വന്ദേഭാരത് ദൗത്യത്തിലൂടെ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികള്‍.  രജിസ്റ്റർ ചെയ്തതിന്റെ പകുതി യാത്രക്കാർ മാത്രമാണ് നാട്ടിലെത്തിയതെന്നും മടങ്ങാൻ താൽപര്യമുള്ളവർ വന്ദേഭാരത് വിമാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് യുഎഇയില്‍ നിന്നും‌ രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷത്തിലേറെ പ്രവാസികള്‍. ഇതില്‍ 2,75,000 പേരാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങിയത്. രജിസ്റ്റർ ചെയ്ത പലരെയും കോൺസുലേറ്റിൽനിന്നും നിരന്തരം ബന്ധപ്പെട്ടെങ്കിലും പലർക്കും നാട്ടിലേക്ക് പോകാന്‍ താൽപര്യമില്ലെന്നാണ് പ്രതികരണം. 

യുഎഇയില്‍ കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതും നാട്ടില്‍ 28 ദിവസം കൊറന്‍റൈനില്‍ കഴിയേണ്ടിവരുന്നതുമാണ് പ്രവാസികളെ യാത്രയില്‍ നിന്നും പിന്തിരിയാന്‍പ്രേരിപ്പിക്കുന്നത്. താൽപര്യമുള്ള ചിലർക്ക് പ്രവാസികള്‍ക്കായി നാട്ടില്‍ ഏർപ്പെടുത്തിയ സൗകര്യങ്ങളെ കുറിച്ച് അറിവില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഈമാസം 15 വരെ 90ഓളം വിമാനങ്ങൾ ഇന്ത്യയിലേക്ക് പോകുന്നുണ്ട്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഇപ്പോഴും സീറ്റുകള്‍ ബുക്ക് ചെയ്യാതെയുണ്ട്‌. 

കേരളം, ദില്ലി, ഗയ, വാരാണസി, അമൃത്സർ, ജയ്പൂർ, ഹൈദരാബാദ്, ട്രിച്ചി, ചെന്നൈ, മുംബൈ, അഹ്മദാബാദ്, ബംഗളൂരു, മംഗളൂരു, ലഖ്നോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 16 മുതൽ 31 വരെ ഇനിയും വിമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 

ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇ എയർലൈൻസുകളും സർവിസ് നടത്തുന്നുണ്ട്. എയർലൈനിെൻറ വെബ്സൈറ്റുകളിൽ നിന്നും ട്രാവൽ ഏജൻസികളിൽനിന്നും ടിക്കറ്റ് ലഭിക്കും. ഈ മാസം 10ന് ശേഷം വിസയില്ലാതെ യു.എ.ഇയിൽ തങ്ങുന്നവർ പിഴ അടക്കേണ്ടിവരുമെന്നും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും കോൺസുലേറ്റ് അറിയിച്ചു.

click me!