
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും ദീപസ്തംഭമായി തിങ്കളാഴ്ച രാത്രി മാറി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബുർജ് ഖലീഫ വിവിധ നിറങ്ങളണിഞ്ഞു.
ദുബൈയുടെ ഈ ഐക്കോണിക് നിർമ്മിതിയിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ദീപാവലി ആശംസകള്‍ മിന്നിമറഞ്ഞു. യുഎഇ നിവാസികൾക്കും സന്ദർശകർക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍ നേര്‍ന്നു. 828 മീറ്റർ ഉയരമുള്ള ബുര്‍ജ് ഖലീഫയിലെ അതിമനോഹരമായ പ്രദർശനം യുഎഇയിലെ വൈവിധ്യമാർന്ന സമൂഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ കൈമാറി. "ദീപങ്ങളുടെ ഉത്സവം സന്തോഷവും സൗഹാർദ്ദവും ഐശ്വര്യവും നൽകുന്നു. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ദീപാവലി ആശംസകൾ," എന്നായിരുന്നു ഇംഗ്ലീഷ് സന്ദേശം. തുടർന്ന്, ഗോപുരം സമാനമായ ആശയം ഹിന്ദിയിൽ പ്രദർശിപ്പിച്ചു, എല്ലാവർക്കും "റോഷ്‌നി കാ ത്യോഹാര്‍" (വിളക്കുകളുടെ ഉത്സവം) ആശംസിച്ചു. ഇത് യുഎഇയുടെ ബഹുസാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമായി മാറി.
'ബുർജ് ഖലീഫ വിളക്കുകളുടെ ഉത്സവത്തിൻ്റെ ആഘോഷത്തിൽ തിളങ്ങുന്നു. ഈ വേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു'- വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എമാർ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam