പള്ളികളില്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം

By Web TeamFirst Published Nov 11, 2020, 3:15 PM IST
Highlights

ആദ്യഘട്ടത്തില്‍ മൂവായിരം മസ്ജിദുകളായിരിക്കും തുറക്കുക. അഞ്ചുനേരത്തെ നമസ്‌കാര സമയത്ത് മാത്രമേ പള്ളികള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.

മസ്‌കറ്റ്: ഒമാനില്‍ നവംബര്‍ 15ന് പള്ളികള്‍ വീണ്ടും തുറക്കുവാനുള്ള നടപടിക്രമങ്ങള്‍ക്ക് ഒമാന്‍ മതകാര്യ മന്ത്രാലയം ഒരുക്കങ്ങള്‍ ആരംഭിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടികളേയും 65 വയസ്സിന് മുകളിലുള്ള  മുതിര്‍ന്നവരെയും മസ്ജിദുകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. 

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ മാമാരി പറഞ്ഞു. ഏതെങ്കിലും മസ്ജിദുകളില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്ന നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അടച്ചിടുവാന്‍ നിര്‍ബന്ധിതരാകുമെന്നും അല്‍ മാമാരി വ്യക്തമാക്കി. എട്ടുമാസങ്ങള്‍ക്കു ശേഷമാണ് ഒമാനില്‍ മസ്ജിദുകള്‍ തുറക്കുന്നത്.

നാനൂറിലധികം പേര്‍ക്ക്  ഒരുമിച്ചു നമസ്‌കരിക്കുവാന്‍ സൗകര്യമുണ്ടായിരുന്ന മസ്ജിദുകള്‍ക്കാണ് ഇപ്പോള്‍ തുറക്കുവാന്‍  അനുവാദം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂവായിരം മസ്ജിദുകളായിരിക്കും തുറക്കുക. അഞ്ചുനേരത്തെ നമസ്‌കാര സമയത്ത് മാത്രമേ പള്ളികള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. നമസ്‌കാരത്തിനായുള്ള ബാങ്ക് വിളിക്കുന്നതുള്‍പ്പെടെ 25 മിനിറ്റിനുള്ളില്‍ നമസ്‌കാരവും മറ്റും പൂര്‍ത്തികരിച്ച് വിശ്വാസികള്‍ മസ്ജിദിന് പുറത്ത് പോകണം. എന്നാല്‍ ജുമാ നമസ്‌കാരം അനുവദിച്ചിട്ടില്ല. മസ്ജിദുകളില്‍ വരുന്നവര്‍ക്ക് വിശുദ്ധ ഖുറാനോ പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് പുസ്തകങ്ങളോ ഉപയോഗിക്കാന്‍ അനുവാദമില്ല.

നമസ്‌കരിക്കുന്നതിന് സ്വന്തമായി പായ കൊണ്ടുവരണം. മൂത്രപ്പുര, ശുചിമുറികള്‍ എന്നിവ അടച്ചിടണം. കുടിവെള്ള ശീതീകരണ  റഫ്രിജറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല. പള്ളിക്കുള്ളില്‍ പ്രവേശിക്കുമ്പോഴും തിരികെ പുറത്ത് വരുമ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. നമസ്‌കാരത്തിന് മസ്ജിദുകളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മുഖാവരണം ധരിച്ചിരിക്കണം. ആരാധകര്‍ക്കിടയില്‍ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. കൊവിഡ് -19 ന്റെ  രോഗ ലക്ഷണങ്ങള്‍ ഉള്ളവരോ, കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവര്‍ മസ്ജിദുകളില്‍ വരുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും മന്ത്രാലയത്തിന്റെ  നടപടിക്രമത്തില്‍  പറയുന്നു.

click me!