
അബുദാബി: ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. മരണസംഖ്യ 108 ആയി. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ മാത്രം കൊവിഡ് ബാധിതതരുടെ എണ്ണം 4934 ആയി. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 65ആയി ഉയര്‍ന്നു. യുഎഇയില്‍ 3 പേര്‍മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4521 ആയി.
ഖത്തറില്‍ 252ഉം കുവൈത്തിൽ 56 ഇന്ത്യക്കാരടക്കം 66പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. കുവൈത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ജലീബ് അല്‍ ശുയൂഖില്‍ മൂന്നു താത്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നതായി അധികൃതര്‍ അറിയിച്ചു. വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ജിലേബില്‍ കൊവിഡ് സാമൂഹിക വ്യാപനം മുന്നില്‍കണ്ട്, മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിദേശികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തയ്യാറാകുന്നത്.
കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റ കീഴിലായിരിക്കും ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. പ്രദേശത്തുള്ള രണ്ടു സ്‌കൂളുകളും ഒരു കായിക കേന്ദ്രവുമാണ് പുതിയതായി തയ്യാറാകുന്ന മദനഗ് ആശുപത്രികള്‍ എന്നും പ്രതിരോധ മന്ത്രാലയം പൊതുജന വിഭാഗം അറിയിച്ചു. മാർച്ച് ഒന്നിനു ശേഷം അവസാനിക്കുന്ന താമസ സന്ദര്‍ശക വീസക്കാരുടെ കാലാവധി ഈ വർഷം അവസാനം വരെ നീട്ടിനൽകുമെന്നു യുഎഇ അറിയിച്ചു. രാജ്യത്തിനു പുറത്തും അകത്തുമുള്ള പ്രവാസികൾക്ക് ഈ ആനുകൂല്യം ഉറപ്പാക്കുമെന്നു ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി വ്യക്തമാക്കി. എമിറേറ്റ്സ് ഐഡിയുടെ കാലാവധിയും നീട്ടിനൽകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam