
മസ്കത്ത്: ഗോനു ചുഴലിക്കാറ്റ് 2007 ൽ ഒമാൻ തീരത്തെ തകർത്തതിനുശേഷം കഴിഞ്ഞ 12 വർഷത്തിനിടെ അറബിക്കടലിലെ ആദ്യത്തെ സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റായി 'ക്യാർ' ചുഴലിക്കാറ്റ് മാറി കഴിഞ്ഞതായി ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം അറിയിച്ചു . ശനിയാഴ്ച മുതൽ ക്യാർ ചുഴലിക്കാറ്റ് അതിവേഗം രൂക്ഷമാവുകയും ഞായറാഴ്ച പുലർച്ചെ മുതൽ സൂപ്പർ സൈക്ലോണായി മാറുകയും ആയിരുന്നു .
അടുത്ത കാലത്തായി നിരീക്ഷിക്കപ്പെടുന്ന ചുഴലിക്കാറ്റിന്‍റെയും കൊടുങ്കാറ്റിന്‍റെയും തീവ്രത പ്രവചിക്കാനുള്ള പഠനങ്ങൾ ശാസ്ത്രജ്ഞർക്ക് വെല്ലുവിളിയാവുകയാണ്. പ്രവചനം അനുസരിച്ച്, അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയായ ഒമാൻ തീരത്തേക്ക് ക്യാർ ചുഴലിക്കാറ്റ് നീങ്ങാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ തീവ്രമാവുകയും പിന്നീട് ക്രമേണ ദുർബലമാവുകയും ചെയ്യും. എന്നാല്‍ നവംബർ ഒന്നുവരെ ഇതിന്‍റെ തീവ്രത കഠിനമായിരിക്കും.
നിലവിലെ വിലയിരുത്തൽ പ്രകാരം ക്യാര്‍ ഇപ്പോള്‍ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് മാറി അറേബ്യൻ കടലിന്‍റെ കിഴക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. മുംബൈയിൽ നിന്ന് 580 കിലോമീറ്റർ - തെക്ക് പടിഞ്ഞാറും (മഹാരാഷ്ട്ര), ഒമാനിലെ സലാലയിൽ നിന്ന് 1450 കിലോമീറ്റർ കിഴക്കും , മസ്സിറയിലെ "റാസ് അൽ മദ്റക്ക" ഇൽ നിന്ന് 1010 കിലോമീറ്റർ തെക്കുകിഴക്കും ഭാഗത്താണ് ക്യാർ ഇപ്പോൾ നിലകൊള്ളുന്നത്.
ചുഴലിക്കാറ്റിന്‍റെ പ്രഭവ സ്ഥാനത്ത് കാറ്റിനു മണിക്കൂറിൽ 250 കിലോമീറ്റർ ഉപരിതല വേഗമാണ് ഇപ്പോളുള്ളത്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കടല്‍മാര്‍ഗ്ഗമുള്ള യാത്രക്ക് പദ്ധതിയിട്ടിരുന്നവർ യാത്ര മാറ്റിവെക്കുവാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam