സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുത്; നഴ്‍സുമാരോട് ഇന്ത്യന്‍ അംബാസഡര്‍

By Web TeamFirst Published Oct 1, 2021, 10:57 PM IST
Highlights

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് റിക്രൂട്ടിങ് ഏജന്‍സിക്ക് പരമാവധി ഈടാക്കാവുന്ന തുക 30,000 രൂപയാണ്. അതിനേക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു രൂപ പോലും തട്ടിപ്പായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് (    Recruiting agency) അധികം നല്‍കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ (Indian Ambassador to Kuwait) സിബി ജോര്‍ജ്. എംബസി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഓപ്പണ്‍ ഹൌസില്‍ (Open House) സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് റിക്രൂട്ടിങ് ഏജന്‍സിക്ക് പരമാവധി ഈടാക്കാവുന്ന തുക 30,000 രൂപയാണ്. അതിനേക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു രൂപ പോലും തട്ടിപ്പായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികം പണം നല്‍കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിയമനം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തിനുള്ള ചെലവ് കുറയ്‍ക്കുന്നതിനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.

click me!