
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തുന്നത്. ദുബൈ കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഹംദാൻ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കിരീടാവകാശി ഇന്ന് കൂടാക്കാഴ്ച നടത്തും. കൂടാതെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് മോദി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും ശൈഖ് ഹംദാൻ പങ്കെടുക്കും.
നാളെ ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കൾ പങ്കെടുക്കുന്ന ബിസിനസ് വട്ടമേശ സമ്മേളനത്തിലും ശൈഖ് ഹംദാൻ പങ്കെടുക്കും. ശേഷം മുംബൈ സന്ദർശിക്കുകയും ചെയ്യുമെന്നാണ് ലഭിച്ചിരിക്കുന്ന ഔദ്യോഗിക വിവരങ്ങൾ. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും വിവിധ തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ അദ്ദേഹം ചർച്ച ചെയ്യും. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും ഉൾപ്പെടുന്ന സംഘം ശൈഖ് ഹംദാനെ അനുഗമിക്കും.
read more: കുവൈത്തിൽ ഭൂചലനം, റിക്ടർ സ്കെയിൽ 3.2 തീവ്രത
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam