
ദുബൈ: ഓഫീസിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ആറ് മാസം ജയില്‍ ശിക്ഷ. മാനേജരായി ജോലി ചെയ്‍തിരുന്ന 27 വയസുകാരനാണ് തനിക്ക് കിട്ടാനുള്ള പണം തൊഴിലുടമ നല്‍കിയില്ലെന്നാരോപിച്ച് ദുബൈയിലെ റെഫാ ഏരിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്. പെട്രോളുമായി ഓഫീസിലെത്തിയ യുവാവ് തൊഴിലുടമ തരാനുള്ള കുടിശ്ശിക പണം തന്നില്ലെങ്കില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി. പെട്രോളുമായി അവിടെ നില്‍ക്കുന്ന യുവാവിനെ കണ്ടെന്നും പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞതായും 42കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‍തതെന്ന് ഈജിപ്ത് സ്വദേശിയായ അക്കൗണ്ടന്‍റ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ ഭീഷണിക്കാണ് കുറ്റം ചുമത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam