വാട്‌സാപ്പിലൂടെ ഭിക്ഷ യാചിച്ചയാള്‍ ദുബൈയില്‍ അറസ്റ്റില്‍

By Web TeamFirst Published Apr 21, 2021, 6:52 PM IST
Highlights

ആളുകളുടെ സഹതാപം നേടുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അതുവഴി പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ദുബൈ: വാട്‌സാപ്പിലൂടെ ഭിക്ഷ യാചിച്ച അറബ് സ്വദേശിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. റമദാനില്‍ സൈബറിടങ്ങള്‍ വഴി ഭിക്ഷാടനം വ്യാപിച്ചിരിക്കുകയാണ്. ആളുകളുടെ സഹതാപം നേടുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അതുവഴി പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇത്തരത്തില്‍ ഭിക്ഷ യാചിക്കുന്നവരെ കരുതിയിരിക്കണമെന്ന് കിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വകുപ്പിലെ ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം മുന്നറിയിപ്പ് നല്‍കി. അതേസമയം യാചകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മൂന്നറിയിപ്പ് നല്‍കി. സംഘടിതമായി ഭിക്ഷാടനം നടത്തുന്നവര്‍, ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. യുഎഇയിൽ ഭിക്ഷാടനം നടത്തുന്നവർക്ക് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവുമായിരിക്കും ശിക്ഷയായി ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ആരോഗ്യവും മറ്റ് വരുമാന മാര്‍ഗവുമുള്ളയാളുകള്‍ പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യാചന നടത്തുക, പരിക്കുകളോ അല്ലെങ്കിൽ സ്ഥിരമായ വൈകല്യങ്ങളോ ഉള്ളതായി ഭാവിച്ച് ജനങ്ങളെ കബളിപ്പിക്കുക തുടങ്ങിയവയ്ക്ക് കഠിനമായ ശിക്ഷ ലഭിക്കും. 

യാചകരുടെ പ്രൊഫഷണൽ സംഘങ്ങൾ നടത്തുന്നവർക്കും രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷാടനത്തിനായി ആളുകളെ എത്തിക്കുന്നവര്‍ക്കും ആറുമാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും കുറഞ്ഞത് 1,00,000 ദിർഹം പിഴയും ശിക്ഷ ലഭിക്കും. സംഘടിത ഭിക്ഷാടനത്തിൽ പങ്കെടുക്കുന്നവർക്കും മൂന്നുമാസം വരെ തടവും 5,000 ദിര്‍ഹം പിഴയും ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

click me!