
ദുബായ്: ദുബായിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലി സമയങ്ങളില്‍ ഇളവ് അനുവദിക്കും. ഓഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്നാണ് ദുബായ് ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. ജീവക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ജോലിയിലെ സന്തോഷം കൂട്ടാനും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതാണ് പദ്ധതി.
പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും നിശ്ചിതമായ സമയമുണ്ടാകില്ല. രാവിലെ 6.30 മുതല്‍ 8.30വരെയുള്ള സമയത്തിനിടെ ഓരോരുത്തര്‍ക്കും ജോലി തുടങ്ങാന്‍ സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാം. എന്നാല്‍ ഓരോ വകുപ്പിനും ബാധകമായ നിശ്ചിത മണിക്കൂര്‍ ഓരോരുത്തരും ജോലി ചെയ്തിരിക്കണം.
ജീവനക്കാരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതെന്ന് ഡി.ജി.എച്ച്.ആര്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു. കാലാവസ്ഥ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം, രാവിലെയും വൈകിട്ടുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കല്‍, ജോലിയിലെ സൗകര്യംവും വൈകിയെത്തുന്നതും അവധി അപേക്ഷകളും കുറയ്ക്കല്‍ തുടങ്ങിയവയൊക്കെ കുറയ്ക്കാന്‍ പുതിയ തീരുമാനത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനങ്ങളുമായി സ്ഥിരമായി ആശയ വിനിമയം നടത്തേണ്ടുന്ന തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam