
ദുബായ്: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും. ഏതാനും രാജ്യങ്ങളില്‍ നിന്ന് പരിമിതമായ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ശനിയാഴ്ചയാണ് എമിറേറ്റ്സ് അറിയിച്ചത്. അതേസമയം 12 സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം ഇത്തിഹാദ് അറിയിച്ചു.
യുഎഇയില്‍ ജോലി ചെയ്തിരുന്ന പ്രവാസികളില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് മാത്രമാണ് നിബന്ധനകള്‍ക്ക് വിധേയമായി യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നത്. ആംസ്റ്റര്‍ഡാം, ബാഴ്‍സലോണ, ഫ്രാങ്ക്ഫര്‍ട്ട്, ജക്കാര്‍ത്ത, ക്വലാലമ്പൂര്‍, ലണ്ടന്‍, മനില, മെല്‍ബണ്‍, സിയൂള്‍, സിംഗപ്പൂര്‍, ടോക്കിയോ, ടൊറണ്ടോ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തിഹാദ് ബുക്കിങ് ആരംങിച്ചത്.
ഫ്രാങ്ക്ഫര്‍ട്ടും ലണ്ടനും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സും അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ സാധുതയുള്ള താമസ വിസയുള്ളവരില്‍ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. യുഎഇയുടെ തവാജുദി റസിഡന്റ് സര്‍വീസ് വഴി അനുമതി വാങ്ങണമെന്നാണ് അറിയിച്ചിരിക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ നിര്‍ബന്ധിത ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകണം. ഇതിന് ശേഷം 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനുണ്ടാകും. ഇതും പൂര്‍ത്തിയാക്കിയ ശേഷം ഒരു തവണ കൂടി പരിശോധന നടത്തിയിട്ടേ പുറത്ത് വിടുകയുള്ളൂ എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam