പതിനൊന്നുകാരനെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് പീഡിപ്പിച്ചു; പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും

By Web TeamFirst Published Oct 31, 2020, 8:50 PM IST
Highlights

ഇപ്പോള്‍ വളരെ കാലമായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കുട്ടിയെ പ്രതി തെറ്റിദ്ധരിപ്പിച്ചു. വാങ്ങിയ സാധനങ്ങളുടെ ബില്ല് കൊടുക്കാമെന്ന് പറഞ്ഞ ഇയാള്‍ കുട്ടിയുടെ ഫോണ്‍ നമ്പറും ചോദിച്ചു. ഇതിനിടെ പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂന്ന് തവണ സ്പര്‍ശിച്ചു. 

ദുബൈ: പതിനൊന്നുകാരനെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ച പാകിസ്ഥാന്‍ സ്വദേശിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുമാസം തടവുശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

35കാരനായ പ്രതി കുട്ടിയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ച ശേഷം പിന്നീട് പല തവണ ശല്യം ചെയ്തെന്നായിരുന്നു കേസ്. ഓഗസ്റ്റില്‍ അല്‍ റെഫയിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ പാകിസ്ഥാന്‍ സ്വദേശിയായ കുട്ടിയെ പ്രതി മുന്‍പരിചയമുണ്ടെന്ന് പറഞ്ഞ് പ്രതി അടുത്ത് വിളിക്കുകയായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ വളരെ കാലമായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കുട്ടിയെ പ്രതി തെറ്റിദ്ധരിപ്പിച്ചു. വാങ്ങിയ സാധനങ്ങളുടെ ബില്ല് കൊടുക്കാമെന്ന് പറഞ്ഞ ഇയാള്‍ കുട്ടിയുടെ ഫോണ്‍ നമ്പറും ചോദിച്ചു. ഇതിനിടെ പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂന്ന് തവണ സ്പര്‍ശിച്ചു. ഭയന്നുപോയ കുട്ടി അമ്മയുടെ സമീപത്തേക്ക് ഓടി. അമ്മയോട് കാര്യം പറഞ്ഞെങ്കിലും ഇനി അയാളോട് സംസാരിക്കരുതെന്നും ഒഴിഞ്ഞുമാറണമെന്നും അമ്മ നിര്‍ദ്ദേശിച്ചു. 

ഒരാഴ്ചയ്ക്ക് ശേഷം ഭക്ഷണം വാങ്ങാന്‍ വീടിന് സമീപമുള്ള റെസ്റ്റോറന്റിലേക്ക് പോകാനായി പുറത്തിറങ്ങിയ കുട്ടി ഇയാള്‍ വീടിന് സമീപം നില്‍ക്കുന്നത് കണ്ടു. ഇയാളെ കണ്ട് ഭയന്ന കുട്ടി വീട്ടിലേക്ക് കയറി കുറച്ചു സമയം കഴിഞ്ഞ് വീണ്ടും പുറത്തേക്ക് വന്നു. അപ്പോഴും പ്രതി കുട്ടിയെ നോക്കി അവിടെ നില്‍പ്പുണ്ടായിരുന്നു. ഇതോടെ കുട്ടി പ്രദേശവാസിയായ പരിചയക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം കുട്ടിയുടെ പിതാവിനെ വിളച്ചറിയിച്ചു.പ്രദേശവാസി ഇയാളുടെ ചിത്രം പകര്‍ത്തി കുട്ടിയുടെ ബന്ധുവിന് അയച്ചു. പിന്നീട് രണ്ടു മണിക്കൂറിനു ശേഷവും പ്രതിയെ പരിസരത്ത് കണ്ട കുട്ടിയുടെ ബന്ധു ഇയാളെ പിടികൂടി ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പാകിസ്ഥാന്‍കാരനായ പ്രതിക്കെതിരെ ലൈംഗിക അതിക്രമത്തിന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പ്രതിക്ക് തടവുശിക്ഷയും നാടുകടത്തലും വിധിച്ചത്.

click me!