ബോര്‍ഡിങ് പാസ് കിട്ടിയിട്ടും പിഴയടയ്ക്കാന്‍ കാശില്ലാതെ യാത്ര മുടങ്ങി; നൗഫലിന് ഇത് രണ്ടാം ജന്മം

By Web TeamFirst Published Aug 8, 2020, 8:10 PM IST
Highlights

തൊഴില്‍ നഷ്ടമായതോടെ അഞ്ചുവര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു നൗഫല്‍. ബോര്‍ഡിങ് പാസ് കരസ്ഥമാക്കി എമിഗ്രേഷനിലെത്തിയപ്പോഴാണ് വിസാകാലാവധിയും കഴിഞ്ഞ് രാജ്യത്ത് തങ്ങിയതിനുള്ള പിഴയുണ്ടെന്ന് മനസ്സിലായത്. 

ദുബായ്: ബോര്‍ഡിങ് പാസുമായി എമിഗ്രേഷനിലെത്തിയപ്പോഴാണ് മലപ്പുറംകാരനായ നൗഫലിന് യാത്രമുടങ്ങിയത്. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങിയതിന് ഈടാക്കിയ പിഴയടക്കാന്‍ കാശില്ലാത്ത നൗഫലിനെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുതലാളി വീണ്ടും തൊഴില്‍ നല്‍കിയപ്പോള്‍ നൗഫിലിനിത് എല്ലാംകൊണ്ടും പുതുജീവിതമാണ്.

തൊഴില്‍ നഷ്ടമായതോടെ അഞ്ചുവര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു നൗഫല്‍. ബോര്‍ഡിങ് പാസ് കരസ്ഥമാക്കി എമിഗ്രേഷനിലെത്തിയപ്പോഴാണ് വിസാകാലാവധിയും കഴിഞ്ഞ് രാജ്യത്ത് തങ്ങിയതിനുള്ള പിഴയുണ്ടെന്ന് മനസ്സിലായത്. 1120 ദിര്‍ഹമടച്ചാല്‍ നാട്ടിലേക്ക് യാത്രചെയ്യാമായിരുന്നു. പക്ഷെ കൈയ്യിലുണ്ടായത് 400 ദിര്‍ഹംമാത്രം. കമ്പനി പിആര്‍ഒയെ വിവരമറിയിച്ചെങ്കിലും വിമാനത്താവളത്തിലേക്കെത്തിയപ്പോഴേക്കും വിമാനം വിട്ടു. നിരാശനായി പെട്ടിയും തൂക്കി താമസയിടത്തെത്തിയപ്പോഴാണ്  അപകടവിവരം അറിയുന്നത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോമ്പോള്‍ നൗഫല്‍ നെഞ്ചത്ത് കൈവെച്ചെു. പൊട്ടിപിളര്‍ന്ന വിമാനത്തിന്റെ മുന്‍ നിരയിലെ അഞ്ചാം നമ്പര്‍ സീറ്റിലിരുന്നു യാത്രചെയ്യേണ്ടതായിരുന്നു അദ്ദേഹം. തിരുനാവായക്കാരനായ പ്രവാസിക്കിത് പുതുജീവിതമാണ്, അപകടത്തില്‍ നിന്ന് ഒഴിവായതുകൊണ്ടുമാത്രമല്ല. ജോലിയില്‍ നിന്നും പിരിച്ചു വിട്ട മുതലാളി വീണ്ടും തൊഴില്‍ നല്‍കി നൗഫിലിനെ ഞെട്ടിച്ചു. എല്ലാ പ്രതീക്ഷയും അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ നൗഫല്‍ നന്ദിരേഖപ്പെടുത്തുന്നത് ദൈവത്തിനു മാത്രമല്ല. തനിക്കു പിഴയിട്ട ഉദ്യോഗസ്ഥര്‍ക്കുകൂടിയാണ്.

click me!