
ദുബായ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ ഒത്തുചേര്‍ന്നു. ആരോഗ്യമേഖലയില്‍ കേരളത്തിന്റെ അഭിമാനമായ പലരും ലോകത്തിന്റെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.
കൂട്ടുകൂടിയും കലഹിച്ചും സ്നേഹിച്ചും കലാലയത്തില്‍ കഴിഞ്ഞ നാളുകളിലേക്ക് ഒരു മടക്കയാത്ര നടത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ദുബായില്‍ ഒത്തുചേര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇരുപത്തിയാറാം ബാച്ച് വിദ്യാര്‍ത്ഥികളാണ് പഴയകാല സുഹൃത്തുക്കളെ കണ്ടെത്തി അറബിനാട്ടില്‍ സംഗമിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ജോലിതിരക്കിനിടയിലും നൂറോളം പേര്‍ കുടുംബാഗങ്ങളുമായെത്തി.
ദുബായിലെ മൂന്നു ദിവസത്തെ ഒത്തുചേരലില്‍ അവര്‍ മൂന്നര പതിറ്റാണ്ടിന്റെ സ്മരണകള്‍ പങ്കുവച്ചു. 1983ല്‍ എംബിബിഎസ് പ്രവേശനം ലഭിച്ചവരാണ് എല്ലാവരും. പലരും ലോകത്തിന്റെ വിവിധ കോണുകളില്‍ ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ പേരും പ്രശസ്തിയും വാനോളമുയര്‍ത്തിയവര്‍. കുട്ടികളും ചെറുമക്കളുുമെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആഘോഷമായി മാറി.
പ്രളയകാലത്ത് നടത്തിയ മെഡിക്കല്‍ സേവനത്തിലൂടെ പ്രശംസ നേടിയ ഡോക്ടര്‍ ദമ്പതികളായ ഡോ. നജീബിനെയും ഡോ നസീമയെയും ചടങ്ങില്‍ ആദരിച്ചു. സിനിമാരംഗത്ത് സജീവമായവരും കൂട്ടത്തിലുണ്ടായിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനായി രണ്ടു വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് യുഎഇയില്‍ ജോലിചെയ്യുന്ന ഡോകടര്‍ ഷാജഹാന്‍ അടക്കമുള്ള എട്ട് ഡോക്ടര്‍മാരാണ് നേതൃത്വം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam