
ദുബൈ: യുഎഇയിൽ സ്വർണവില വെള്ളിയാഴ്ച ഏഴ് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 519.75 ദിർഹം ആയി വില വർധിച്ചു. തലേദിവസം ഇത് 515.75 ദിർഹം ആയിരുന്നു. 22-കാരറ്റ് സ്വർണം 477.50 ദിർഹമിൽ നിന്ന് ഉയർന്ന് 481.25 ദിർഹം എന്ന നിലയിലെത്തി. രൂപയുടെ വിനിമയ നിരക്കും കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിലെത്തി.
ഡോളർ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ തുടരുന്നത് സ്വർണത്തിൻ്റെ ഡിമാൻഡ് വർധിപ്പിച്ചു. ദുബൈയിലെ റീട്ടെയിൽ വിപണിയിലും ഈ വ്യാപകമായ മുന്നേറ്റം ദൃശ്യമാണ്. നിലവിലെ അനിശ്ചിതാവസ്ഥ കാരണം നിക്ഷേപകർ സ്വർണ്ണം വാങ്ങിക്കൂട്ടുന്നു. 24-കാരറ്റ് സ്വർണ്ണത്തിന് ഒരു ദിവസം കൊണ്ട് 4 ദിർഹമിൻ്റെ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്, ജ്വല്ലറി വാങ്ങുന്നവരിൽ നിന്നും സ്വർണ്ണ ബാറുകൾ ശേഖരിക്കുന്നവരിൽ നിന്നും ഒരുപോലെ ആവശ്യകത വർധിച്ചതിനെ സൂചിപ്പിക്കുന്നു.
ഈ വർഷം വെള്ളിയാഴ്ച വരെ സ്വർണ്ണവില 60 ശതമാനത്തിലധികം വർധിച്ച് 1979ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വ്യാഴാഴ്ച വെള്ളിക്ക് ഇരട്ടിയിലധികം വില വർധിക്കുകയും ചെയ്തു.
അതേസമയം കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. ഇന്നലെ സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവിലയിലാണ് ഇന്ന് ചെറിയ കുറവ് ഉണ്ടായിരിക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില നിലവിൽ 98,240 രൂപയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam