പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. H5N8 പക്ഷികളെ മാത്രം ബാധിക്കുന്ന രോഗമാണെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബാഖൈൽ പറഞ്ഞു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിയാദിലെ ഒരു കോഴിഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ എമർജൻസി ടീം സ്ഥലത്തെത്തി രോഗപകർച്ച തടയുന്നതിന് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. H5N8 പക്ഷികളെ മാത്രം ബാധിക്കുന്ന രോഗമാണെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബാഖൈൽ പറഞ്ഞു. മൂന്ന് വർഷം മുമ്പ് സൗദിയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പൂർണമായും നിയന്ത്രവിധേയമാക്കാൻ സാധിച്ചു.
രണ്ട് വർഷത്തിനിടയിൽ കണ്ടെത്തുന്ന ആദ്യത്തെ രോഗബാധയാണ് ഇപ്പോൾ റിയാദിലേത്. ശക്തമായ കരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. മുഴുവൻ കോഴി ഫാം ഉടമകളും പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രോഗപകർച്ച തടയുന്നതിനായി പക്ഷികളെ വേട്ടയാടരുതെന്നും രോഗലക്ഷണമുള്ള ജീവികളെ കണ്ടാൽ വിവരമറിയിക്കണമെന്നും വക്താവ് പറഞ്ഞു.