
കൊച്ചി: മടക്കയാത്രയ്ക്ക് പണമില്ലാത്ത പ്രവാസികളുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മടക്കയാത്രയ്ക്ക് പണമില്ലാതെ നിരവധി മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങിയെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മടക്കയാത്രയ്ക്ക് പണമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിവേദനങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റീന്‍ ചിലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പുനരാലോചനയുടെ സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്.
പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന എല്ലാവരും ക്വാറന്‍റീന്‍ ചെലവ് വഹിക്കേണ്ടിവരുമെന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പാവപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ താങ്ങാനാവുന്ന തരത്തില്‍ വ്യത്യസ്ഥമായ നിരക്കുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് പേര്‍ സംസ്ഥാനത്തേക്ക് എത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാര്‍ ഇതിന് ന്യായീകരണമായി മുന്നോട്ടുവെയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam