ഇന്ത്യന്‍ കോൺസുലേറ്റ് സംഘം സൗദി അറേബ്യയിലെ ജയിലുകൾ സന്ദർശിച്ചു

By Web TeamFirst Published Sep 10, 2021, 4:18 PM IST
Highlights

അബഹ,  ഖമ്മീസ്, മൊഹായില്‍, നമാസ്, റിജാൽ അൽമ ജയിലുകളിലായി ആകെ 59 ഇന്ത്യക്കാരാണ് അസീർമേഖലയിൽ ഇന്ത്യൻ തടവുകാരായിട്ടുള്ളത്. 

അബഹ: രണ്ടു ദിവസത്തെ സന്ദർശനാർത്ഥം അബഹയിലെത്തിയ, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകളിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജയിലുകളിൽ കഴിയുന്ന ഇന്ത്യാക്കാരെ നേരിട്ടു കണ്ടു അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞവരേയും, മാപ്പ് നല്‍കട്ടവരേയും ഇന്ത്യയിലേക്കു മടക്കി അയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി.  

അബഹ,  ഖമ്മീസ്, മൊഹായില്‍, നമാസ്, റിജാൽ അൽമ ജയിലുകളിലായി ആകെ 59 ഇന്ത്യക്കാരാണ് അസീർമേഖലയിൽ ഇന്ത്യൻ തടവുകാരായിട്ടുള്ളത്. മയക്കുമരുന്ന് കേസുകളായ ഗാത്ത് കടത്തൽ, മദ്യനിര്‍മാണം, മദ്യ ഉപയോഗം, മദ്യ വിപണനം, ഹാഷിഷിന്റെ ഉപയോഗവും വിപണനവും, തുടങ്ങിയ കേസുകളിൽ പെട്ട 38 പേർ, സ്ത്രീകളുമായി അനാശാസ്യത്തിലേർപ്പട്ട 6 പേർ, ഹവാല കേസിൽ ഇടപെട്ട 4 പേർ, സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടവർ, മോഷണകുറ്റം ചുമത്തപ്പെട്ടവർ, കൊലപാതക കേസിൽ പ്രതിയായി 12 വർഷത്തേക്കു ശിക്ഷിക്കപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയും, അഞ്ചു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് തമിഴ്‍നാട് സ്വദേശി തുടങ്ങിയവരുള്‍പ്പെടെയുള്ളവരാണ് ജയിലുകളില്‍ കഴിയുന്നത്.

ആകെ നാല് മലയാളികളാണ് ഈ മേഖലയിലെ ജയിലുകളിലുള്ളച്.  ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്തവരും ഇതിൽ ഉള്‍പ്പെടുന്നു. കൗൺസുലേറ്റ് സംഘം ആവശ്യപ്പെട്ടതിനെ തുടർന്നു ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട് ശിക്ഷകാലാവധി കഴിഞ്ഞവരെ എത്രയും വേഗം നാട്ടിലയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു ജയിൽ മേധാവി കേണൽ സുൽത്താൻ മസ്തൂർ അൽ ഷഹറാനി ഉറപ്പു നൽകി. 


അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ച സംഘം, ബീഷാ, ദഹറാൻ ജുനൂബ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയ മുപ്പത് ഇന്ത്യാക്കാരുടെ പരാതികൾ കേൾക്കുകയും, നാടുകടത്തു കേന്ദ്രത്തിൽ യാത്രാരേഖകൾ ഇല്ലാത്തിതിനാൽ നാല് മാസത്തോളമായി നാട്ടിൽ പോകാൻ കഴിയാത്ത 12 പേർക്ക് എമർജൻസി പാസ്പാർട്ട് ഉടനെ എത്തിച്ചു കൊടുക്കാൻ വേണ്ട പ്രാരംഭ നടപടികൾ സ്വീകരിച്ചുക്കുകയും ചെയ്‍തു. നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽ ഖഹ്‍താനിയുമായും, നാടു കടത്തൽ കേന്ദ്രം ജയിൽ മേധാവി കേണൽ മുഹമ്മദ് യഹിയ അൽ ഖാസിയുമായും ചർച്ച നടത്തി. ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മേധാവികൾ ഉറപ്പു നൽകി. 

കോൺസുലേറ്റ് സംഘത്തിൽ ജീവകാരുണ്യ വിഭാഗം വൈസ് കൗൺസുൽ നമോ നാരായൺ മീണയും, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ്  ഫൈസലും കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചലും ബിജു കെ നായരും ഉണ്ടായിരുന്നു.

click me!