ഒമാനിൽ പ്രവർത്തിച്ചു വരുന്ന ചില സാമൂഹിക സംഘടനകളും, ചില ട്രാവൽ ഏജൻസികളും എംബസിയുടെ അംഗീകാരമുണ്ടെന്ന് അവകാശവാദത്തോടെ, നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
മസ്‍കത്ത്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി. ഒമാനിലെ ട്രാവൽ ഏജന്റുമാർക്കും സംഘടനകൾക്കുമാണ് സ്ഥാനപതി കാര്യാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ആരെയും ചുമത്തപ്പെടുത്തിയിട്ടില്ലെന്നും എംബസി അറിയിച്ചു.
ഒമാനിൽ പ്രവർത്തിച്ചു വരുന്ന ചില സാമൂഹിക സംഘടനകളും, ചില ട്രാവൽ ഏജൻസികളും എംബസിയുടെ അംഗീകാരമുണ്ടെന്ന് അവകാശവാദത്തോടെ, നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം വിവരങ്ങൾ ശേഖരിക്കാൻ ഏതെങ്കിലും ട്രാവൽ ഏജന്‍സിക്കോ സാമൂഹ്യ സംഘടനക്കോ അനുമതി നൽകിയിട്ടില്ലെന്ന് എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ എംബസിയുടെ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യണം. നാല് വിമാനങ്ങളിലായി 18 കുട്ടികൾ ഉൾപ്പടെ 729 പേര്‍ ഇതിനോടകം ഒമാനില്‍ നിന്ന് മടങ്ങിയിട്ടുണ്ട്. നോർക്കയിലൂടെ മാത്രം 26026 പേരാണ് ഒമാനില്‍ നിന്ന് രജിസ്റ്റർ ചെയ്തിരുന്നത്. എംബസിയിൽ എത്രപേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല രണ്ടാം ഘട്ടത്തിൽ 11 വിമാന സർവീസുകളാണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് ഉണ്ടാകുക.