സൗദിയിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

By Web TeamFirst Published Jan 27, 2020, 5:08 PM IST
Highlights

റിയാദ് ഇന്ത്യൻ എംബസിയിലും അംബാഡർ ഡോ. ഔസാഫ് സഈദും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും പതാക ഉയർത്തി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ദേശീയ ഗാനം ആലപിച്ചു. ശേഷം ഇരുവരും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

റിയാദ്: ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക് ദിനം സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിച്ചു. റിയാദ് ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും വിവിധ ഇന്ത്യൻ സ്കൂളുകളിലും രാവിലെ ഒമ്പതിന് ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

റിയാദ് ഇന്ത്യൻ എംബസിയിലും അംബാഡർ ഡോ. ഔസാഫ് സഈദും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും പതാക ഉയർത്തി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ദേശീയ ഗാനം ആലപിച്ചു. ശേഷം ഇരുവരും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. റിയാദിൽ പ്രവാസി ഭാരതീയരും മറ്റ് രാജ്യക്കാരുമായി അറുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊള്ളാനെത്തി. റിയാദിലെ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.

രാത്രി എട്ടിന് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ അംബാസഡർ ഡോ. ഒൗസാഫ് സഈദും പത്നി ഫർഹ സഈദും ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി അത്താഴ വിരുന്നൊരുക്കി. സൗദി ഭരണാധികാരികളും വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളും എംബസി ഉദ്യോഗ്സ്ഥരും പെങ്കടുത്തു. മുഖ്യാതിഥി റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസഊദ് രാജകുമാരനും അംബാസഡറും ചേർന്ന് കേക്ക് മുറിച്ചു.

ഇന്ത്യ, സൗദി സൗഹൃദം അടയാളപ്പെടുത്തുന്ന പ്രത്യേക മാഗസിൻ റിയാദ് ഗവർണർ പ്രകാശനം ചെയ്തു. ഇന്ത്യൻ കലാസംഘം അവതരിപ്പിച്ച ഭാംഗ്റ നൃത്തപരിപാടിയും അരങ്ങേറി. മലയാളി ചിത്രകാരി വിനിവി ബ്രഷില്ലാതെ വിരലുകൾ കൊണ്ട് വരച്ച പെയിൻറിങ്ങുകളുടെയും മറ്റൊരു ഇന്ത്യൻ ചിത്രകാരി സാബിഹ മജീദിന്റെയും ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാളിന്റെയും പെയിന്റിങ്ങുകളുടെയും ഉറുദു പത്രപ്രവർത്തകൻ കെ.എൻ. വാസിഫിന്റെ ഫോട്ടോകളുടെയും പ്രദർശനപരിപാടിയും കൾച്ചറൽ പാലസിൽ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. കാഞ്ചിവരം, മൈസൂർ, ബനാറസ്, കീച്ച എന്നിവിടങ്ങളിൽ നിന്നുള്ള പട്ടുസാരികളുടെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രകൃതി മനോഹാരിത വിളിച്ചോതുന്ന ഫോട്ടോകളുടെയും പ്രദർശനവും ഉണ്ടായിരുന്നു. 

click me!