അബുദാബിയില്‍ വാടക താമസക്കാര്‍ക്കിടയില്‍ ജനുവരി മുതല്‍ കര്‍ശന പരിശോധന

Published : Dec 30, 2022, 01:54 PM IST
അബുദാബിയില്‍ വാടക താമസക്കാര്‍ക്കിടയില്‍ ജനുവരി മുതല്‍ കര്‍ശന പരിശോധന

Synopsis

എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാല്‍ കെട്ടിടം പങ്കുവച്ച് താമസിക്കുന്നവര്‍ ഇവിടെ നിരവധിയാണ്. 

അബുദാബി: അബുദാബിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളില്‍ ജനുവരി മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നറിയിച്ച് നഗരസഭ. നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാര്‍ തുടരുന്നത് എന്നതാണ് അധികൃതര്‍ പ്രധാനമായും പരിശോധിക്കുക.

എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാല്‍ കെട്ടിടം പങ്കുവച്ച് താമസിക്കുന്നവര്‍ ഇവിടെ നിരവധിയാണ്. 

ഒരു കുടുംബത്തിന് താമസിക്കാവുന്ന ഫ്ളാറ്റില്‍ തന്നെ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുക, ഒരു കുടുംബത്തിന് തുടരാൻ മാത്രം സൗകര്യമുള്ള വീട്ടില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി അധികം പേര്‍ താമസിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഇവിടെ സാധാരണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഏതെങ്കിലും വിധേന നിയമലംഘനമായാണ് അധികൃതര്‍ കണക്കാക്കുക. അതുപോലെ കുടുംബങ്ങള്‍ക്കുള്ള താമസസ്ഥലത്ത് ബാച്ച്ലേഴ്സ് താമസിക്കുന്നതും ശിക്ഷാര്‍ഹമായാണ് കണക്കാക്കപ്പെടുക. 50,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ ഇതിന് പിഴയായി വരാം.

ഇത്തരത്തില്‍ കെട്ടിടങ്ങളില്‍ മാറ്റം വരുത്തി താമസിക്കുന്നതിന് തന്നെ കനത്ത പിഴയാണ് ഈടാക്കുക. 10 ലക്ഷം ദിര്‍ഹം വരെ ഇതിന് പിഴ ലഭിക്കാമെന്നാണ് നഗരസഭയുടെ അറിയിപ്പില്‍ പ്രതിപാദിച്ചിട്ടുള്ളത്. അതുപോലെ സ്വദേശികളുടെ പേരിലുള്ള താമസസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ കഴിയുന്നതും മറ്റും എല്ലാം നിയമപ്രശ്നങ്ങള്‍ നേരിടും.

ജനുവരി ഒന്ന് മുതലാണ് ഊര്‍ജ്ജിതമായ പരിശോധന വരുന്നത്. താമസക്കാരുടെ സുരക്ഷ മുൻനിര്‍ത്തി തന്നെയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നും നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് താങ്ങാനാകാത്ത അത്രയും താമസക്കാര്‍, ഇതിനിടെ ഇവിടങ്ങളിലെ വിവിധ രീതിയിലുള്ള അപകടസാധ്യതകള്‍, സുരക്ഷാകാര്യങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ പരിഗണനയിലുണ്ടെന്നും നഗരസഭ വ്യക്തമാക്കിയിരിക്കുന്നു. 

Also Read:- സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം