
റിയാദ്: സൗദിയില്‍ കെട്ടിടത്തില്‍ നിന്നും വീണു പരിക്കേറ്റ് കിടപ്പിലായ രാജസ്ഥാന്‍ സ്വദേശിക്ക് മലയാളികള്‍ തുണയായി. രാജസ്ഥാന്‍ ഡാറ്റ്‌റു സ്വദേശിയായ പേപ്പറാം ബലായി ആണ് ഏറെ ബുദ്ധിമുട്ടുകള്‍ താണ്ടി നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
ദമ്മാമിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായിരുന്ന പേപ്പറാമിന്റെ കഷ്ടകാലം തുടങ്ങിയത് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ്. ജോലിസ്ഥലത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഗോവണിയില്‍ നിന്നും കാലുതെറ്റി താഴെ വീണ അയാളുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതരമായ പരിക്കേറ്റു. കമ്പനി അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. കൂടെ ജോലി ചെയ്ത നാട്ടുകാര്‍ അയാളെ ശുശ്രൂഷിച്ചു. മൂന്നു മാസത്തോളം നീണ്ട ചികിത്സ കൊണ്ട്, എഴുന്നേല്‍ക്കാനും, ക്രെച്ചസില്‍ സഞ്ചരിയ്ക്കാനുമുള്ള അവസ്ഥയില്‍ അയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഇതിനിടെ കമ്പനി സാമ്പത്തികപ്രതിസന്ധിയില്‍ ആയതോടെ പേപ്പറാമിന്റെ ഇഖാമ പുതുക്കാനാകാതെ കാലാവധി കഴിഞ്ഞു പോയി. ഇഖാമ ഇല്ലാത്തതിനാല്‍ പാസ്സ്‌പോര്‍ട്ടും പുതുക്കാന്‍ കഴിഞ്ഞില്ല. ശമ്പളം ഇല്ലാതായി. ചികിത്സചിലവ് ഇനിയും വഹിയ്ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു കമ്പനിക്കാരും കൈയൊഴിഞ്ഞു. ആകെ പ്രതിസന്ധിയില്‍ ആയ പേപ്പറാം എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍ മതിയെന്ന അവസ്ഥയിലായി.
പേപ്പറാമിന്റെ സുഹൃത്തുക്കള്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് പേപ്പറാമിന് ഔട്ട് പാസ്സ് എടുത്തു കൊടുക്കുകയും, ലേബര്‍ കോടതിയില്‍ ഫൈനല്‍ എക്‌സിറ്റിന് അപേക്ഷ കൊടുത്തു, അവിടന്ന് അനുമതി വാങ്ങി തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള നിയമപരമായ എല്ലാ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി. വിമാനടിക്കറ്റ് സ്വന്തമായി എടുത്ത്, ഒരു സുഹൃത്തിനോടൊപ്പം, വീല്‍ചെയറിന്റെ സഹായത്തോടെ, ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നും പേപ്പറാം നാട്ടിലേയ്ക്ക് പറന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ