ആവശ്യഘട്ടത്തിൽ തിരിച്ചെത്തിക്കുമെന്ന ഉറപ്പിലാകും തടവുകാരെ കൈമാറുക.
കുവൈത്ത് സിറ്റി: സ്വന്തം പൗരന്മാരായ തടവുകാരെ ഏറ്റുവാങ്ങണമെന്ന് ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളോട് കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്തിലെ സെൻട്രൽ ജയിൽ നിറഞ്ഞ് അന്തേവാസികളെ പാർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അഭ്യര്‍ത്ഥന. ഇന്ത്യ, ഇറാൻ, ഈജിപ്ത്, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുവൈത്ത് ജയിലിൽ ഭൂരിഭാഗവും. അതിനാൽ ഇവരെ കയറ്റി വിട്ടാൽ ജയിലിൽ ഇപ്പോഴുള്ള തിരക്കിന് പരിഹാമാകുമെന്നാണ് കണക്ക് കൂട്ടൽ.
ശേഷിക്കുന്ന തടവ് കാലം സ്വന്തം രാജ്യത്ത് കഴിയുക എന്ന ലക്ഷ്യത്തോടെ കയറ്റി വിടുന്ന തടവുകാരെ ആവശ്യഘട്ടത്തിൽ തിരിച്ചെത്തിക്കാമെന്ന് ബന്ധപ്പെട്ട രാജ്യങ്ങൾ ഉറപ്പ് നൽക്കണം. എന്നാൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽപെട്ട തടവുകാരെ കൈമാറില്ല. കഴിഞ്ഞ വർഷം 1596 പേർ പുതുതായി ജയിലിൽ എത്തിയപ്പോൾ 1486 തടവുകാരെ വിട്ടയച്ചു. സ്ഥലപരിമിതി മറികടക്കാൻ പുതിയ ജയിൽ നിർമ്മിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. അത്യാധുനിക സൗകര്യമുള്ള ജയിലാവും നിർമ്മിക്കുക.