18 വ‍ർഷം ഇരുട്ടറയിൽ; മലയാളിയുടെ ജീവന് വില 34 കോടി, ബ്ലഡ് മണി നൽകാൻ അധികസമയം മുന്നിലില്ല; നാട് ഒന്നിക്കുന്നു

Published : Mar 09, 2024, 12:37 PM IST
18 വ‍ർഷം ഇരുട്ടറയിൽ; മലയാളിയുടെ ജീവന് വില 34 കോടി, ബ്ലഡ് മണി നൽകാൻ അധികസമയം മുന്നിലില്ല; നാട് ഒന്നിക്കുന്നു

Synopsis

2006ല്‍ തന്റെ 26-ാം വയസ്സിലാണ് അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. തലയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു

കോഴിക്കോട്: വധശിക്ഷയും കാത്ത് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന യുവാവിന്റെ ജീവന് ഒടുവില്‍ അധികൃതര്‍ വില നിശ്ചയിച്ചു. 34 കോടി രൂപ. ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായാണ് സൗദി കുടുംബം ഈ ഭീമമായ ദയാധനം ആവശ്യപ്പെട്ടത്. ദയാധനം എന്ന ഉപാധിയില്‍ വധശിക്ഷ ഒഴിവാക്കി മോചനം നല്‍കാമെന്ന് കുടുംബം ഇന്ത്യന്‍ എംബസിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.

2006ല്‍ തന്റെ 26-ാം വയസ്സിലാണ് അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. തലയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്  എം ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഏപ്രില്‍ 20നകം ഇത്രയും ഭീമമായ തുക സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിച്ചെങ്കിലേ മോചനം സാധ്യമാകൂ.

എം പി അബ്ദുല്‍ റഹീം നിയമ സഹായ സമിതി എന്ന പേരില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പെടെ നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് കമ്മിറ്റി അധികൃതര്‍.

ഒറ്റ ദിനം, ലാഭം 14,61,217 രൂപ, ഒരു മാസം 4,38,36,500 രൂപ; കെഎസ്ആ‍‍‍‍ർടിസി ചുമ്മാ സീൻ മോനെ! ​ഗണേഷിന് വൻ കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ