
ലണ്ടന്‍: എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (37) സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളിയെ കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രതിയായ തിരുവനന്തപുരം വര്‍ക്കല ഇടച്ചറ സ്വദേശി സല്‍മാന്‍ സലിമിന്റെ ജാമ്യാപേക്ഷ ലണ്ടനിലെ ഓള്‍ഡ് ബ്ലെയി സെന്‍ട്രല്‍ ക്രിമിനല്‍ കോടതി തള്ളി. ഇയാളെ കേസിന്റെ വിചാരണ അവസാനിക്കുന്നത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
പെക്കാമിലെ കോള്‍മാന്‍ വേ ജംഗ്ഷന് സമീപം സൗതാംപ്റ്റണ്‍ വേയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കൊല്ലപ്പെട്ട അരവിന്ദ് താമസിച്ചിരുന്നത്. ഇതിലൊരാളാണ് കേസിലെ പ്രതി. ഒപ്പം താമസിച്ചിരുന്ന രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇവരെ പിന്നീട് തിരിച്ചയച്ചു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പുലര്‍ച്ചെ 1.36നാണ് ഒരാള്‍ക്ക് കുത്തേറ്റെന്നും അടിയന്തിര സഹായം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോണ്‍ കോള്‍ ലഭിച്ചത്. അരവിന്ദിന് കുത്തേറ്റതിന് പിന്നാലെ മറ്റ് രണ്ട് യുവാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ഒരു കടയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഏതോ അജ്ഞാത ശക്തി തന്നെ നിയന്ത്രിക്കുകയാണെന്നും തന്റെ മാനസിക നില ശരിയല്ലെന്നുമൊക്കെയാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ച കോടതി, വിചാരണ കഴിയുന്നത് വരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. അടുത്ത വര്‍ഷം ജൂലൈയിലാണ് കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്.
(ചിത്രം: കൊല്ലപ്പെട്ട അരവിന്ദ്)
Read also: കബളിപ്പിക്കാനുള്ള ശ്രമം കൈയോടെ പിടികൂടി; യുഎഇയില്‍ സ്വകാര്യ കമ്പനിക്ക് 22 ലക്ഷം പിഴ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam