
ദുബൈ: കുഞ്ഞിന്റെ ജനനം ആഘോഷിക്കാന്‍ അച്ഛന്‍ നടത്തിയ വെടിക്കെട്ടിലും കരിമരുന്ന് പ്രയോഗത്തിലും വന്‍ നാശനഷ്ടം. ഇതേ തുടര്‍ന്ന് യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ആഘോഷം അതിരുവിട്ടപ്പോള്‍ അഞ്ച് കാറുകളാണ് കത്തിനശിച്ചതെന്ന് യുഎഇയിലെ അല്‍ ഖലീജ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍വാസികളുടെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.
പരിസരത്തെ ആറ് വീടുകളുടെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണു. ഔദ് അല്‍ മുതീനയിലായിരുന്നു സംഭവമെന്ന് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്‍ദുല്‍ ഹലീം അല്‍ ഹാഷിമി പറഞ്ഞു. പ്രദേശത്ത് സ്‍ഫോടനമുണ്ടായതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും കുതിച്ചെത്തി. കുഞ്ഞിന്റെ അച്ഛനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. നാശനഷ്‍ടമുണ്ടായതിന് പിന്നാലെ ഇവര്‍ ബാക്കിയുണ്ടായിരുന്ന സാധനങ്ങള്‍ ഒളിപ്പിക്കാനും ശ്രമിച്ചു.
വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് കൂടുതല്‍ നാശനഷ്‍ടമുണ്ടാകുന്നത് തടഞ്ഞതെന്ന് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ പറഞ്ഞു. കരിമരുന്ന് പ്രയോഗം പോലുള്ളവയുടെ അപകട സാധ്യതകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷ അപകത്തിലാക്കുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam