ഒരു മണിക്കൂറിനിടെ 20 തവണ ബാങ്കില്‍ നിന്ന് ഫോണ്‍വിളി; രക്തസമ്മര്‍ദ്ദം കൂടി യുവാവ് ആശുപത്രിയിലായി

By Web TeamFirst Published Dec 28, 2018, 8:38 PM IST
Highlights

യുഎഇയിലെ എമിറാത്ത് എല്‍ യൗം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരാതിക്കാരന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനാല്‍ ഏജന്റുമാര്‍ നിരന്തരം വിളിയ്ക്കാറുണ്ടായിരുന്നു. സംഭവദിവസം ഒരു മണിക്കൂറിനിടെ 20 തവണ തന്നെ വിളിച്ചുവെന്നാണ് പരാതി.

അബുദാബി: ബാങ്കില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തത് മൂലം രക്തസമ്മര്‍ദ്ദം അധികമായി ചികിത്സ തേടേണ്ടിവന്നുവെന്ന പരാതിയുമായി യുവാവ് അബുദാബി കോടതിയെ സമീപിച്ചു. വായ്പയെടുത്ത പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു മണിക്കൂറിനിടെ തന്നെ 20 തവണയിലധികം വിളിച്ച ബാങ്ക് ഉദ്ദ്യോഗസ്ഥനായ സ്വദേശി പൗരനെതിരെയാണ് പരാതി.

യുഎഇയിലെ എമിറാത്ത് എല്‍ യൗം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരാതിക്കാരന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനാല്‍ ഏജന്റുമാര്‍ നിരന്തരം വിളിയ്ക്കാറുണ്ടായിരുന്നു. സംഭവദിവസം ഒരു മണിക്കൂറിനിടെ 20 തവണ തന്നെ വിളിച്ചുവെന്നാണ് പരാതി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഫോണ്‍ എടുക്കാതായി. എന്നിട്ടും വിളി തുടര്‍ന്നു. പിന്നീട് ആംബുലന്‍സിലെ ജീവനക്കാരാണ് ഫോണെടുത്തത്.

നിരന്തരമുള്ള ഫോണ്‍വിളി കാരണം രക്തസമ്മര്‍ദ്ദം അധികമായി പൊതുസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമായിരുന്നു മറുപടി. കഴിഞ്ഞ ദിവസം കേസ് അബുദാബി കോടതി പരിഗണിച്ചപ്പോള്‍, താന്‍ തന്റെ ജോലി ചെയ്യുക മാത്രമാണുണ്ടായതെന്ന് ബാങ്ക് ഏജന്റ് വാദിച്ചു. വായ്പ തിരിച്ചടയ്ക്കാത്തവരുമായി നേരിട്ട് ബന്ധപ്പെട്ട് സംസാരിക്കാന്‍ തന്നെ ബാങ്ക് ചുമതലപ്പെടുത്തിയതിന്റെ രേഖകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി. വാദത്തിനൊടുവില്‍ പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയായിരുന്നു.

click me!