
കാന്‍ബെറ: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടയാള്‍ക്ക് ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തില്‍. ഓസ്‌ട്രേലിയന്‍ പൗരനാണ് ഓസ് ലോട്ടോയുടെ 58 ലക്ഷം ഡോളര്‍(ഏകദേശം 43,46,07,920 ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മൂന്നു വയസ്സുള്ള മകള്‍ക്കായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനിറങ്ങിയപ്പോഴാണ് ലോട്ടറി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്ത് സൗത്തിലെ കാനിങ് വാലി ന്യൂസ് ഏജന്‍സിയില്‍ നിന്ന് ലോട്ടറി വാങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലെ രണ്ട് വിജയികളില്‍ ഒരാളായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലെ മറ്റൊരു വിജയി ടിക്കറ്റെടുത്തത് ബ്രിസ്ബണില്‍ നിന്നാണ്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരാള്‍ ഇത്ര വലിയ തുകയുടെ സമ്മാനം നേടുന്നത്. 2018ല്‍ ഓസ് ലോട്ടോയുടെ ഒരു കോടി ഡോളര്‍ ഒരു ഭാഗ്യവാന്‍ സ്വന്തമാക്കിയതായിരുന്നു ഇതിന് മുമ്പത്തെ വലിയ വിജയമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ജീവിതം ഒരു സ്വപ്‌നമാണെന്ന് പലപ്പോഴും താന്‍ പറയാറുണ്ടെങ്കിലും ഇപ്പോഴത് തികച്ചും സത്യമാണെന്ന് തോന്നുന്നതായും വീട്ടിലെത്തി മക്കളെ ആശ്ലേഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നുമാണ് ലോട്ടറി വിജയിച്ച പെര്‍ത്ത് സൗത്തിന്‍റെ പ്രാന്തപ്രദേശത്തെ ആര്‍മഡേലില്‍ നിന്നുള്ളയാളുടെ ആദ്യ പ്രതികരണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരന് വീട് വാങ്ങി നല്‍കാനും കുടുംബത്തിന്റെയും മക്കളുടെയും ഭാവിക്കായും സമ്മാനത്തുക ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam