
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ചു മരിച്ച വിദേശിയുടെ മൃതദേഹം ആദ്യമായി നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിച്ചു. ഈ മാസം രണ്ടാം തീയതി കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം റിയാദിലെ സ്വകാര്യ ആശുപത്രിയായ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ മരിച്ച കണ്ണൂര്‍ മളന്നൂര്‍ നിര്‍മലഗിരി സ്വദേശി ലക്ഷ്മണന്‍ ചെറുവാലത്തിന്റെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
22 വര്‍ഷത്തോളമായി ഒതൈയിം മാര്‍ക്കറ്റില്‍ റീട്ടെയില്‍ ട്രേഡ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം റിയാദില്‍ തന്നെ സംസ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവര്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മണന്റെ ബന്ധുവും റിയാദിലെ വ്യവസായിയുമായ എഞ്ചിനീയര്‍ സൂരജ് പാണയില്‍ ഈ വിവരം റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സനൂപ് പയ്യന്നൂരിനെ അറിയിക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സനൂപ് പയ്യന്നൂര്‍ മൃതദേഹം ജന്മദേശത്ത് എത്തിക്കാനുള്ള അനുവാദം നേടിയെടുത്തു.
ഓഗസ്റ്റ് 15ന് രാത്രിയോടെ റിയാദില്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തില്‍ 17 ന് രാവിലെ 9 മണിയോടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. പിന്നീട് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ശരത് കളരിക്കല്‍, രഘു പാലക്കാട്, ഷിന്‍ദേവ്, ജീവന്‍, വിഗേഷ്, സയ്യിദ് ഘോസ്, നാട്ടില്‍ നിന്നും ബന്ധുക്കളായ റിജിന്‍, ബേബി, മനോഹരന്‍, ശശികുമാര്‍ എന്നിവരും വിവിധ ഘട്ടങ്ങളില്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam