
കാഠ്മണ്ഡു: സൗദി അറേബ്യയിലേക്ക് പോകാന്‍ നേപ്പാളിലെത്തി കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്രയ്ക്കായി ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി നൽകാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ട്വിറ്ററിലൂടെയാണ് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
സൗദിയിലേക്ക് പോകാനായി നേപ്പാളിലെത്തിയ ഇന്ത്യക്കാരെ കാഠ്മണ്ഡുവിൽ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ റിയാദിലേക്കോ ജിദ്ദയിലേക്കോ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എംബസിയുടെ ആവശ്യപ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. നേപ്പാള്‍ എയര്‍ലൈന്‍സ്, ഹിമാലയ എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളിലായിരിക്കും ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്തുക. സര്‍വീസുകളെ കുറിച്ചുള്ള വിവരങ്ങള്‍ വിമാന കമ്പനികള്‍ പ്രസിദ്ധീകരിക്കുമെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഈ മാസം 31 വരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam