
കുവൈത്ത് സിറ്റി: ജനസംഖ്യയിലെ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായി ഒരു ലക്ഷത്തോളം പ്രവാസികളെ കുവൈത്ത് പുറത്താക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനമോ ഓഫീസുകളോ ഇല്ലാതെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ വിസാ കച്ചവടം നടത്തുന്നത് തടയാനുള്ള നടപടികളാണ് സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.
450 വ്യാജ കമ്പനികള്‍ ഇത്തരത്തില്‍ വിസാ കച്ചവടം നടത്തി ഒരു ലക്ഷത്തോളം പ്രവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഈ വര്‍ഷം അവസാനത്തോടെ കുവൈത്തില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. ഈ കമ്പനികള്‍ വിസ നല്‍കി കുവൈത്തിലേക്ക് കൊണ്ടുവന്നവരില്‍ ഭുരിപക്ഷവും ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയല്ല ജോലി ചെയ്യുന്നതെന്ന് അധികൃതരുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കും. ഇതുവരെ മുന്നൂറിലധികം കമ്പനികളുടെ അന്വേഷണം പൂര്‍ത്തിയിക്കായിട്ടുണ്ടെന്നും സ്ഥാപനങ്ങളൊന്നും യാതൊരു വിധ വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നും കണ്ടെത്തി.
വ്യാജ കമ്പനികളുടെ പേരില്‍ വിസകള്‍ നല്‍കി പ്രവാസികളെ രാജ്യത്ത് എത്തിക്കുകയും അവര്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 55 സ്വദേശികളടക്കം 535 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇത്തരം കമ്പനികളുടെ വിസയില്‍ കുവൈത്തിലെത്തിയ നിരവധിപ്പേര്‍ അന്വേഷണം നടക്കുന്നതായി മനസിലാക്കി ഇതിനോടകം മടങ്ങിപ്പോയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam