
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഉടന്‍ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഉടന്‍ തന്നെ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികള്‍ മടങ്ങിവരുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എല്ലാ വിവരങ്ങളും കേന്ദ്ര സര്‍ക്കാറിനും അതത് രാജ്യങ്ങളിലെ എംബസികള്‍ക്കും കൈമാറും. പ്രവാസികള്‍ മടങ്ങിവരുമ്പോളുള്ളതിന് സമാനമായ സജ്ജീകരണങ്ങളായിരിക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരുടെ കാര്യത്തിലും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
1.3 ലക്ഷത്തോളം പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ എപ്പോഴാണ് സംസ്ഥാന അതിര്‍ത്തിയില്‍ എത്തേണ്ടതെന്ന് നേരത്തെ അറിയിക്കും. അവിടെ വിശദമായ സ്ക്രീനിങ് നടത്തും. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളിലേക്ക് അയക്കും. അവര്‍ അവിടെ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം. ഇവര്‍ മറ്റെവിടേക്കും പോകാതെ വീടുകളിലേക്ക് തന്നെ പോകുന്നുവെന്ന് ഉറപ്പാക്കാനും അവിടെ നിര്‍ദേശങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുവെന്നും ഉറപ്പാക്കാനുമുള്ള ചുമതല പൊലീസിന് നല്‍കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കായി പ്രത്യേകം കേന്ദ്രം സജ്ജമാക്കും. ഇവര്‍ 14 ദിവസം ഇവിടെ കഴിയണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ