
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദുബായിലെത്തിയ രാഹുല്‍ ഗാന്ധിയെ പ്രതീക്ഷിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദുബായ് വിമാനത്താവളത്തില്‍ കാത്തിരുന്നത്.
വെള്ളിയാഴ്ച രാവിലെ പ്രവാസി ബിസിനസ് സമൂഹത്തോടൊപ്പം രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനമാണ് രാവിലെ നിശ്ചയിച്ചിരുന്ന മറ്റൊരു പരിപാടി. അവധി ദിവസത്തില്‍ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണ് ഇവിടെ രാഹുലിനെ സ്വീകരിച്ചത്. 11.30ഓടെ ഇവിടെയെത്തിയ രാഹുല്‍ തൊഴിലാളികളുമായി സംവദിച്ചു. വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുക കൂടി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലക്ഷ്യമാണെന്നും ഇവ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ദേശീയ അധ്യക്ഷന്‍റെ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് യുഎഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക പരിപാടികളുടെ ഭാഗമായി ഐഡിയ ഒഫ് ഇന്ത്യ എന്ന പ്രമേയത്തിലെ സാംസ്കാരിക സമ്മേളനമാണ് പൊതു ചടങ്ങ്.
ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് അരലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉമ്മന്‍ചാണ്ടി, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാപ് ചെയ്യുന്നുണ്ട്. കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദർശനത്തിനു പിന്നിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam