അറബിക്കടലിൽ രൂപപെടുന്ന ന്യൂനമർദ്ദം മൂലമാണ് കാലാവസ്ഥയിലുള്ള ഈ വ്യതിയാനം. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാർഷിക മത്സ്യ മന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മസ്‍കത്ത്: ഒമാനിൽ ബുധനാഴ്ച വരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു തുടങ്ങിയിരുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ കാർഷിക- മത്സ്യ മന്ത്രാലയം മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.
മുസന്ദം ഗവർണറേറ്റിലായിരിക്കും മഴ തുടങ്ങുക. മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു, ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
അറബിക്കടലിൽ രൂപപെടുന്ന ന്യൂനമർദ്ദം മൂലമാണ് കാലാവസ്ഥയിലുള്ള ഈ വ്യതിയാനം. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാർഷിക മത്സ്യ മന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസം വിവിധയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തീര പ്രദേശങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.