
റിയാദ്: മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു. പത്രസ്വാതന്ത്രത്തിന് നേരെയുളള കടന്നുകയറ്റം ക്രൂരമായ ഭരണകൂട ഭീകരതയാണ്. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അടിയന്തിരാവസ്ഥയില്‍ പോലും രാജ്യം കാണാത്ത പൊലീസ് തേര്‍വാഴ്ചയാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കഥകളാണ് പൊലീസും കര്‍ണാടക ആഭ്യന്തര മന്ത്രിയും പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കുറ്റവാളികളെപോലെ മാധ്യമ പ്രവര്‍ത്തകരെ സമീപിച്ച പൊലീസ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
കാടത്തംകാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണം. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും യോഗത്തിൽ അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തിൽ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഫോറം പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമായാണ് പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത്.
വി.ജെ. നസ്‌റുദ്ദീന്‍, അഷ്‌റഫ് വേങ്ങാട്ട്, നൗഷാദ് കോര്‍മത്ത്, ഉബൈദ് എടവണ്ണ, ഷക്കീബ് കൊളക്കാടന്‍, അക്ബര്‍ വേങ്ങാട്ട്, ഷംനാദ് കരുനാഗപ്പളളി, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam