
തിരുവനന്തപുരം: യെമനില്‍ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സാമുവല്‍ ജെറോം. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ തലാലിന്‍റെ സഹോദരന്‍ ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ലെന്ന് സാമുവൽ ജെറോം പറഞ്ഞു. മീറ്റിംഗുകൾക്ക് തെളിവുകൾ ഉണ്ടെന്നും ഇപ്പോൾ പ്രതികരിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നില്ലെന്നും സാമുവല്‍ ജെറോം കൂട്ടിച്ചേര്‍ത്തു.
ചർച്ചകൾ നടക്കുകയാണെന്നും അഭിഭാഷകനെന്ന് താൻ അവകാശപ്പെട്ടിട്ടില്ലെന്നുമാണ് സാമുവല്‍ ജെറോം പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തലാലിന്‍റെ സഹോദരന്‍ സാമുവല്‍ ജെറോമിനെതിരെ ആരോപണം ഉന്നയിച്ചത്. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ ഇദ്ദേഹം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
സാമുവല്‍ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷക്ക് പ്രസിഡന്‍റ് അംഗീകാരം നല്‍കിയതിന് പിന്നാലെ താന്‍ അദ്ദേഹത്തെ സനായില്‍ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവല്‍ ജെറോം ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കേരള മാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമല്‍ ജെറോം 20,000 ഡോളര്‍ ശേഖരിക്കാന്‍ അഭ്യര്‍ത്ഥിച്ച വിവരം അറിഞ്ഞതെന്നും വര്‍ഷങ്ങളായി ഇയാള്‍ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരില്‍ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ക്ക് സത്യം അറിയാമെന്നും അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam