
റിയാദ്: കൊവിഡ് ചികിത്സക്ക് ‘ഡെക്സാമെത്താസോൺ’ മരുന്ന് ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ബ്രിട്ടനിൽ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികളുടെ ചികിത്സക്ക് ‘ഡെക്സാമെത്താസോൺ’ മരുന്ന് ഉപയോഗിച്ചത് ഫലം കണ്ടുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം നിലവില്‍ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കായുള്ള പ്രോട്ടോകോളുകളിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൃത്രിമ ശ്വാസം നൽകേണ്ട അവസ്ഥയില്‍ ആശുപത്രികളിലെത്തുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന കൊവിഡ് രോഗികൾക്ക് ‘ഡെക്സാമെത്താസോൺ’ മരുന്ന് നൽകാൻ തുടങ്ങിയതായാണ് വിവരം. ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ‘ഡെക്സാമെത്താസോൺ’ എന്ന മരുന്ന് തീവ്രപരിചരണത്തിൽ കഴിയുന്ന രോഗികളുടെ മരണനിരക്ക് 35 ശതമാനം കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കൃത്രിമ ശ്വസന സംവിധാനം വേണ്ടാത്ത രോഗികളിലും മരണ നിരക്ക് കുറയ്ക്കാന്‍ ഇത് സഹായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യ മന്ത്രാലയം നിരന്തരം പരിഷ്കരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ മന്ത്രാലയത്തിലെ വിദഗ്ധർ പരിശോധിച്ചുവരുന്നുണ്ട്. കോവിഡിന്റെ തുടക്കം മുതൽ സൗദി അറേബ്യ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടതിൽ ചികിത്സാ പ്രോട്ടോക്കോൾ നിശ്ചയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam