വധശിക്ഷയും കാത്ത് രണ്ട് പതിറ്റാണ്ട്; ഒടുവില്‍ ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ മാപ്പ് ലഭിച്ച് മോചനം

By Web TeamFirst Published Nov 9, 2019, 3:04 PM IST
Highlights

സൗദി പൗരനായ മുഈദ് ബിന്‍ അതിയ്യ എന്നയാളുമായുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് അയാളെ വധിച്ചത്. കേസിന്റെ വിചരണ കഴിഞ്ഞശേഷം കീഴ്‍കോടതി വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീല്‍ കോടതിയും സൗദി സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. 

റിയാദ്: കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ 22 വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം മോചിതരായി. സൗദി പൗരന്മാരായ മുഹമ്മദ് അല്‍ ഗുബൈശി, സഹോദരന്‍ സഈദ് അല്‍ ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്‍ഷവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മാപ്പ് ലഭിച്ച് ഇരുവരും ജയില്‍ മോചിതരാവുകയായിരുന്നു.

സൗദി പൗരനായ മുഈദ് ബിന്‍ അതിയ്യ എന്നയാളുമായുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് അയാളെ വധിച്ചത്. കേസിന്റെ വിചരണ കഴിഞ്ഞശേഷം കീഴ്‍കോടതി വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീല്‍ കോടതിയും സൗദി സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു.  ശിക്ഷ നടപ്പാക്കാന്‍ രാജാവിന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാനും മധ്യസ്ഥ ശ്രമങ്ങള്‍ക്കായും ശിക്ഷ നടപ്പാക്കുന്നത് പിന്നീട് നീട്ടിവെയ്ക്കുകയുമായിരുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ അല്‍ ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സൗദി രാജകുമാരന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കൊല്ലപ്പെട്ടയാളുടെ മാതാവിനെയും മക്കളെയും വീട്ടിലെത്തി കണ്ട് സംസാരിച്ചു. ഇതോടെയാണ് ബന്ധുക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറായത്. വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം ഇരുവരും ആരാച്ചാരുടെ വാള്‍മുനയില്‍ നിന്ന് രക്ഷപെട്ടു. മാപ്പ് നല്‍കിയവര്‍ക്ക് ഇരുവരും നന്ദി അറിയിച്ചു.

click me!