
റിയാദ്: സൗദി കപ്പിന് വേണ്ടിയുള്ള അന്താരാഷ്ട്ര കുതിയോട്ട മത്സരം അഞ്ചാം പതിപ്പിന് റിയാദിൽ സമാപനമായി. രണ്ട് ദിവസങ്ങളിലായി ജനാദിരിയയിലെ കിങ് അബ്ദുൽ അസീസ് മൈതാനത്ത് നടന്ന മത്സരം കാണാൻ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കുതിയോട്ട മത്സരപ്രേമികളും ആരാധകരുമാണ് എത്തിയത്. ശക്തമായ മത്സരത്തിനാണ് കിങ് അബ്ദുൽ അസീസ് മൈതാനം സാക്ഷ്യം വഹിച്ചത്. എട്ട് റൗണ്ട് മത്സരങ്ങളാണ് ആദ്യദിവസം നടന്നത്. ‘മൈൽ റേസ്’ൽ തുടങ്ങി സാംസ്കാരിക മന്ത്രാലയം സ്പോൺസർ ചെയ്ത മുനീഫ കപ്പ് റൗണ്ടോടെയാണ് ആദ്യ ദിവസത്തെ മത്സരങ്ങൾ സമാപിച്ചത്.
അൽഖാലിദിയ സ്റ്റേബിൾസിന്റെ ഉടമസ്ഥതയിലുള്ള ‘തിലാൽ അൽ ഖാലിദിയ’എന്ന കുതിരയാണ് മുനീഫ കപ്പ് നേടിയത്. കുതിരസവാരി താരം ആദിൽ അൽഫരീദിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ 21 മിനിറ്റ് 97 സെക്കൻഡിൽ നിശ്ചിത ദൂരം പിന്നിട്ടാണ് ‘തിലാൽ അൽഖാലിദിയ’കുതിര ഒന്നാം സ്ഥാനത്തെത്തിയത്. രണ്ട് മണിക്കൂർ 22 മിനിറ്റ് 529 സെക്കൻഡ് സമയത്തിനുള്ളിൽ ഇത്രയും കിലോമീറ്റർ താണ്ടി ഖലീഫ അൽ കുവാരിയുടെ ‘മുഷ്‌രിഫ്’എന്ന കുതിര രണ്ടാം സ്ഥാനവും അദ്ബ റേസിങ് സ്റ്റേബിളിൽ നിന്നുള്ള ‘മുത്ബാഹി അദ്ബ’ എന്ന കുതിര രണ്ട് മണിക്കൂർ 22 മിനിറ്റ് 823 സെക്കൻഡ് മിനിറ്റ് സമയത്തോടെ മൂന്നാം സ്ഥാനവും നേടി. ഒരോ റൗണ്ടിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ അന്നേദിവസം വിതരണം ചെയ്തു.
രണ്ടാം ദിവസം ഒമ്പത് റൗണ്ടുകളിലാണ് മത്സരങ്ങൾ നടന്നത്. ഹോഴ്സ് റേസിങ് ക്ലബ് കപ്പ്, ഒബയ്യ കപ്പ്, സൗദി ഇൻറർനാഷനൽ റേസ്, സൗദി ഡെർബി, റിയാദ് സ്പീഡ് കപ്പ്, 1351 സ്പീഡ് കപ്പ്, നിയോം കപ്പ്, ലോംഗൈൻസ് കപ്പ് റൗണ്ടുകൾ ഇതിലുൾപ്പെടും. ഈ വർഷത്തെ വിജയികൾക്കുള്ള ആകെ സമ്മാനത്തുക 3.76 കോടി ഡോളറാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കുതിരയോട്ട മത്സരമായാണ് ഇതിനെ കണക്കാക്കുന്നത്. 13 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 244 കുതിരകളാണ് മത്സരത്തിൽ പങ്കെടുത്തത്. കുതിരയോട്ട മത്സര ചരിത്രത്തിലെ അഭൂതപൂർവമായ എണ്ണമാണിത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ പുറമെ അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട കുതിരകളുടെ സംഘം മത്സരത്തിനുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ