സൗദി: പൊതുസ്ഥലങ്ങളിൽ മാന്യത ഉറപ്പുവരുത്താൻ പുതിയ വ്യവസ്ഥകൾ നാളെ മുതൽ

By Web TeamFirst Published May 25, 2019, 12:55 AM IST
Highlights

ഇത് പ്രകാരം സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ചു പൊതു സ്ഥലങ്ങളിൽ വരുന്നതു ശിക്ഷാർഹമായ കുറ്റമാണ്

റിയാദ്: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിൽ മാന്യതയും മര്യാദയും ഉറപ്പാക്കാൻ നാളെ മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ചു പൊതു സ്ഥലങ്ങളിൽ വരുന്നതു ശിക്ഷാർഹമായ കുറ്റമാണ്.

പൊതു മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതും കുറ്റകരമാണ്. പൊതു സ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചു വെയ്ക്കുന്നതും പിഴ ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

പൊതു സ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും സമൂഹത്തിലെ മൂല്യങ്ങൾക്ക് അനുസൃതമായ ശീലങ്ങളും പെരുമാറ്റ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പത്തു വകുപ്പുകളാണ് ഇത് സംബന്ധിച്ച ബൈലോയിലുള്ളത്. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴ ലഭിക്കും. നിയമം ലംഘിക്കുന്നവർ ഒരുവർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകും. എന്നാൽ പിഴ ശിക്ഷക്ക് വിധിക്കപ്പെടുന്നവർക്കു ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ അപ്പീൽ നല്കാൻ ഇതുസംബന്ധിച്ച ബൈലോ വ്യവസ്ഥചെയ്യുന്നുണ്ട്.

click me!