സൗദിയില്‍ 'നാഷണല്‍ അഡ്രസ്സി'ല്‍ തെറ്റായ മേല്‍വിലാസം നല്‍കിയാല്‍ ശിക്ഷ

By Web TeamFirst Published Aug 27, 2018, 11:50 PM IST
Highlights

നാഷണൽ അഡ്രസ്സിൽ വ്യക്തിഗത മേൽവിലാസം നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ അക്കൗണ്ട് തുറക്കാൻ നാഷണൽ അഡ്രസ്സ് നിർബന്ധമാണ്.

റിയാദ്: സൗദിയിലെ താമസകേന്ദ്രങ്ങളുടെ വിലാസം തെറ്റായി നൽകിയാൽ ശിക്ഷ. ദേശിയ മേൽവിലാസ പദ്ധതിയായ 'നാഷണൽ അഡ്രസ്സി'ൽ സ്വദേശികളും വിദേശികളും താമസകേന്ദ്രം നിര്‍ബന്ധമായി രേഖപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി പോസ്റ്റൽ ഡിപ്പാർട്ടമെന്റ് നടപ്പിലാക്കിയ പദ്ധതിയിൽ ഇതുവരെ മേൽവിലാസം രജിസ്റ്റർ ചെയ്തവരുടെ എണ്ണം 90 ലക്ഷം കവിഞ്ഞു.

രാജ്യത്തെ മുഴുവൻ സർക്കാർ, സ്വകാര്യമേഖലാ ജീവനക്കാരും സൗദി പോസ്റ്റ് നടപ്പിലാക്കുന്ന നാഷണൽ അഡ്രസ്സ് പദ്ധതിയിൽ ഓൺലൈൻ ആയി വിലാസം രജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങള്‍ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങൾ നിഷ്ക്കർഷിച്ചിരുന്നു. ഇതിനു പുറമെ ബാങ്ക് അക്കൗണ്ടുകൾ നാഷണൽ അഡ്രസ്സുമായി ലിങ്ക് ചെയ്യണമെന്ന് രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയും നിർദ്ദേശം നൽകിയിരുന്നു. സൗദി പോസ്റ്റിന്റെ നാഷണൽ അഡ്രസ്സ് വെബ്‌സൈറ്റിലാണ് വിലാസം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുള്ളത്. വ്യക്തികൾക്ക് പുറമെ സ്ഥാപനങ്ങൾക്കും ഇതിൽ രജിസ്റ്റർ ചെയ്യാം. വിദേശികൾ ഇഖാമ നമ്പർ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

എന്നാൽ നാഷണൽ അഡ്രസ്സുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്നു സൗദി പോസ്റ്റൽ ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ജബ്ബാർ പറഞ്ഞു. അതേസമയം നാഷണൽ അഡ്രസ്സിൽ വ്യക്തിഗത മേൽവിലാസം നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ അക്കൗണ്ട് തുറക്കാൻ നാഷണൽ അഡ്രസ്സ് നിർബന്ധമാണ്. വാഹനഉടമകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാനും അടുത്തിടെ നാഷണൽ അഡ്രസ് നിർബന്ധമാക്കിയിട്ടുണ്ട്.

click me!