സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഇന്നലെ മുതൽ ഫർമസി മേഖലയിൽ 20 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിൽ.
റിയാദ്: സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഇന്നലെ മുതൽ ഫർമസി മേഖലയിൽ 20 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിൽ. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി 50 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനമെന്നു തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടം അടുത്ത വർഷം ജൂലൈ 11 നു പ്രാബല്യത്തിൽ വരും. 30 ശതമാനം സ്വദേശിവൽക്കരണമാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുക. അഞ്ചും അതിൽ കൂടുതലും വിദേശ ഫർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം ബാധകം.
മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫർമാസികൾ തുടങ്ങി ഫർമസിസ്റ്റുകളെ ജോലിക്കു വെയ്ക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. എന്നാൽ മരുന്ന് കമ്പനികളിലെയും ഏജൻസികളിലെയും വിതരണക്കാരിലെയും ഫാക്ടറികളിലെയും ഫർമസ്യൂട്ടികൾ പ്രൊഡക്ടസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് പ്രൊഫഷനിൽ ജോലി ചെയ്യുന്ന ഫർമസിസ്റ്റുകളെ പുതിയ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.