ദുബൈയില്‍ പ്രവാസിയെ ഉപദ്രവിച്ച് 25 ലക്ഷം തട്ടിയെടുത്ത ഏഴംഗ സംഘത്തെ പിടികൂടി

By Web TeamFirst Published Apr 21, 2021, 1:01 PM IST
Highlights

50കാരനായ പ്രവാസി 1,10,000 ദിര്‍ഹമാണ് ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു ഈ പണം സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ ബാഗില്‍ 15,000 ദിര്‍ഹവും പാസ്‍പോര്‍ട്ടും നാല് ചെക്ക് ബുക്കുകളും മൊബൈല്‍ ഫോണുമുണ്ടായിരുന്നു. 

ദുബൈ: പ്രവാസിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ച് 1,25,000 ദിര്‍ഹം (25 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുത്ത സംഭവത്തില്‍ ഏഴംഗ സംഘത്തെ പിടികൂടി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംഭവം നടന്നത്. നാദ് അല്‍ ഹമറിലെ ബാങ്കില്‍ കമ്പനി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു ആക്രമണം.

50കാരനായ പ്രവാസി 1,10,000 ദിര്‍ഹമാണ് ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു ഈ പണം സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ ബാഗില്‍ 15,000 ദിര്‍ഹവും പാസ്‍പോര്‍ട്ടും നാല് ചെക്ക് ബുക്കുകളും മൊബൈല്‍ ഫോണുമുണ്ടായിരുന്നു. പണമടങ്ങിയ ബാഗുമായി അല്‍ ഷിന്ദഗയിലേക്ക് വാഹനം ഓടിച്ചെത്തിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്‍ത് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രണം. രണ്ട് ആഫ്രിക്കക്കാര്‍ പൊടുന്നനെ സ്ഥലത്തെത്തി അടിച്ച് നിലത്തിടുകയും ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

സംഘം കാറില്‍ കയറി രക്ഷപ്പെട്ട ശേഷം ദുബൈ പൊലീസില്‍ പ്രവാസി വിവരമറിയിച്ചു. വാഹനം പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അത് മോഷ്ടാക്കളിലൊരാളുടെ പേരില്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. സംഘത്തിലെ ഒരാളെ കണ്ടെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്‍ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവരെയും പിടികുടുകയായിരുന്നു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസ് വിചാരണയ്ക്കായി ദുബൈ ക്രിമനല്‍ കോടതിയില്‍ സമര്‍പ്പിച്ചു.

click me!