താമസ, തൊഴില്‍ നിയമലംഘനങ്ങള്‍; ഒരാഴ്‍ചയ്‍ക്കിടെ ആയിരക്കണക്കിന് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 19, 2021, 10:58 PM IST
Highlights

പിടിയിലാവരില്‍ 6,470 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 8,182 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,814 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. 

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടയില്‍ 16,466 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും സെപ്‍റ്റംബര്‍ ഒന്‍പത് മുതല്‍ 15 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

പിടിയിലാവരില്‍ 6,470 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 8,182 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,814 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 304 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്.  ഇവരില്‍ 32 ശതമാനം പേര്‍ യെമനികളും 64 ശതമാനം എത്യോപ്യക്കാരുമാണ്. നാല് ശതമാനമാണ് മറ്റ് രാജ്യക്കാര്‍. 

സൗദിയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 21 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നല്‍കിയതിന് 13 പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായവരടക്കം 84,038 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരില്‍ 73,291 പേര്‍ പുരുഷന്മാരും 10,747 പേര്‍ സ്‍ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകള്‍ ശരിയാക്കുന്നതിന് 66,956 പേരുടെ വിവരങ്ങള്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

click me!